Tuesday 23 August 2011

നാറാണത്ത് ഭ്രാന്തന്‍


പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ
നിന്റെ മക്കളില്‍ ഞാനാണു ഭ്രാന്തന്‍
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ
നിന്റെ മക്കളില്‍ ഞാനാണനാഥന്‍
എന്റെ സിരയില്‍ നുരക്കും പുഴുക്കളില്ലാ
കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ
ഉള്ളിലഗ്നികോണില്‍ കാറ്റുരഞ്ഞു തീചീറ്റുന്ന
നഗ്നമാം ദുസ്വര്‍ഗ്ഗ കാമമില്ല
വാഴ്വിന്‍ ചെതുമ്പിച്ച വാതിലുകളടയുന്ന
പാഴ്നിഴ‍ല്‍പ്പുറ്റുകള്‍ കിതപ്പാറ്റിയുടയുന്ന
ചിതകെട്ടി കേവലത ധ്യാനത്തിലുറയുന്ന
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌
നേര് ചികയുന്ന ഞാനാണ് ഭ്രാന്തന്‍
മൂകമുരുകുന്ന ഞാനാണു മൂഡന്‍
നേരു ചികയുന്ന ഞാനാണു ഭ്രന്തന്‍
മൂകമുരുകുന്ന ഞാനാണു മൂഡന്‍

കോയ്മയുടെ കോലങ്ങളെരിയുന്ന ജീവിത
ചുടലക്കു കൂട്ടിരിക്കുമ്പോള്‍
കോവിലുകളെല്ലാമൊടുങ്ങുന്ന കോവിലില്‍
കഴകത്തിനെത്തി നില്‍ക്കുമ്പോള്‍
കോലായിലീകാലമൊരു മന്തുകാലുമായ്‌
തീ കായുവാനിരിക്കുന്നു
ചീര്‍ത്ത കൂനന്‍ കിനാക്കള്‍ തന്‍ കുന്നിലേറ്റി
മേഘ കാമങ്ങള്‍ കല്ലുരുട്ടുന്നു
ഒട്ടിവലിയുന്ന ദിശയെട്ടുമുപശാന്തിയുടെ
മൊട്ടുകള്‍ ‍ തിരഞ്ഞു നടകൊള്‍‍കെ
ഓര്‍മ്മയിലൊരൂടുവഴി വരരുചിപ്പഴമയുടെ
നേര്‍വരയിലേക്ക്‌ തിരിയുന്നു

ഇവിടയല്ലോ പണ്ടൊരദ്വൈതി
പ്രകൃതി തന്‍ വ്രതശുദ്ധി
വടിവാര്‍ന്നൊരെന്‍ അമ്മയൊന്നിച്ച്‌
തേവകള്‍ തുയിലുണരുമിടനാട്ടില്‍
താരുകലാ ഭാവനകള്‍ വാര്‍ക്കുന്ന പൊന്നമ്പലങ്ങളില്‍
പുഴകള്‍ വെണ്‍പാവിനാല്‍ വെണ്മനെയ്യും
നാട്ടു പൂഴി പരപ്പുകളില്‍
ഓതിരം കടകങ്ങള്‍ നേരിന്റെ
ചുവടുറപ്പിക്കുന്ന കളരിയില്‍
നാണം ചുവക്കും വടക്കിനി തിണ്ണയില്‍
ഇരുളിന്റെ ആഴത്തിലദ്ധ്യാത്മചൈതന്യം
ഇമവെട്ടിവിരിയുന്ന വേടമാടങ്ങളില്‍
ഈറകളിളം തണ്ടിലാത്മബോധത്തിന്റെ
ഈണം കൊരുക്കുന്ന കാടക പൊന്തയില്‍
പുള്ളും പരുന്തും കുരുത്തോല നാഗവും
വള്ളുവചിന്തുകേട്ടാടും വനങ്ങളില്‍
ആടിമേഘം കുലപ്പേടി വേഷം കളഞ്ഞാവണി
പൂവുകള്‍ തീര്‍ക്കും കളങ്ങളില്‍
അടിയാന്‍ തുറക്കുന്ന പാടപ്പറമ്പുകളില്‍
അഗ്നി സൂക്ത സ്വരിത യജ്ഞവാടങ്ങളില്‍
വാക്കുകള്‍ മുളക്കാത്ത കുന്നുകളില്‍
വാക്കുകള്‍ മുളക്കാത്ത കുന്നുകളില്‍
വര്‍ണ്ണങ്ങള്‍ വറ്റുമുന്മതമാര്‍ന്ന വിഭ്രമ
ചുഴികളില്‍ അലഞ്ഞതും
കാര്‍മ്മണ്ണിലുയിരിട്ടൊരാശ മേല്‍
ആഡ്യത്വം ഊര്‍ജരേണുക്കള്‍ ചൊരിഞ്ഞതും

പന്ത്രണ്ടു മക്കളത്രേ പിറന്നു
ഞങ്ങള്‍ പന്ത്രണ്ടു കയ്യില്‍ വളര്‍ന്നു
കണ്ടാലറിഞ്ഞേക്കുമെങ്കിലും തങ്ങളില്‍
രണ്ടെന്ന ഭാവം തികഞ്ഞു
രാശിപ്രമാണങ്ങള്‍ മാറിയിട്ടോ
നീച രാശിയില്‍ വീണുപോയിട്ടോ
ജന്മശേഷത്തില്‍ അനാഥത്വമോ
പൂര്‍വ്വ കര്‍മ്മദോഷത്തിന്റെ കാറ്റോ
താളമര്‍മ്മങ്ങള്‍ പൊട്ടിതെറിച്ച തൃഷ്‌ണാര്‍ത്തമാം
ദുര്‍മദത്തിന്‍ മാദന ക്രിയായന്ത്രമോ
ആദി ബാല്യം തൊട്ടു പാലായ്നൽകിയോ
രാന്ദ്യം കുടിച്ചും തെഴുതും മുതിര്‍ന്നവര്‍
പത്തു കൂറായ്‌ പൂറ്റുറപ്പിച്ചവര്‍
എന്റെ എന്റെ എന്നാര്‍ത്തും കയര്‍ത്തും
ദുരാചാര രൗദ്രത്തിനങ്കം കുറിക്കുന്നതും
ഗൃഹഛിദ്ര ഹോമങ്ങള്‍ തിമിര്‍ക്കുന്നതും കണ്ടു
പൊരുളിന്റെ ശ്രീ മുഖം പൊലിയുന്നതും കണ്ടു
കരളിന്‍ കയത്തില്‍ ചുഴിക്കുത്തു വീഴവേ
കരളിന്‍ കയത്തില്‍ ചുഴിക്കുത്തു വീഴവേ
പൊട്ടിച്ചിരിച്ചും പുലമ്പികരഞ്ഞും
പുലഭ്യം പറഞ്ഞും പെരുങ്കാലനത്തിയും
ഇരുളും വെളിച്ചവും തിറമേറ്റു ചെല്ലാത്ത
പെരിയ സത്യത്തിന്റെ നിര്‍വ്വികാരത്വമായ്‌
ആകാശ ഗര്‍ഭത്തിലാത്മതേജസ്സിന്റെ
ഓങ്കാര ബീജം തെളിഞ്ഞു
എല്ലാരുമൊന്നെന്ന ശാന്തി പാഠം
തനിച്ചെങ്ങുമേ ചൊല്ലി തളര്‍ന്നു
ഉടല്‍ തേടി അലയും ആത്മാക്കളോട്‌
അദ്വൈതമുരിയാടി ഞാനിരിക്കുമ്പോള്‍
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവര്‍ കൂകി
നാറാണത്തു ഭ്രാന്തന്‍
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവര്‍ കൂകി
നാറാണത്തു ഭ്രാന്തന്‍

ചാത്തൂട്ടാനൊത്തുചേരുമാറുണ്ടെങ്ങള്‍
ചേട്ടന്റെ ഇല്ലപ്പറമ്പില്‍
ചാത്തനും പാണനും പാക്കനാരും
പെരുംതച്ചനും നായരും പള്ളുപോലും
ഉപ്പുകൊറ്റനും രജകനും കാരക്കലമ്മയും
കാഴ്ച്ചക്കു വേണ്ടി ഈ ഞാനും
വെറും കാഴ്ച്ചക്കു വേണ്ടി ഈ ഞാനും

ഇന്ദ്രിയം കൊണ്ടെ ചവക്കുന്ന താംബൂലം
ഇന്നലത്തെ ഭ്രാതൃഭാവം
തങ്ങളില്‍ തങ്ങളില്‍ മുഖത്തു തുപ്പും
നമ്മള്‍ ഒന്നെന്നു ചൊല്ലും ചിരിക്കും
പിണ്ഡം പിതൃക്കള്‍ക്ക് വയ്ക്കാതെ
കാവിനും പള്ളിക്കുമെന്നെണ്ണിമാറ്റും
പിന്നെ അന്നത്തെ അന്നത്തിനന്ന്യന്റെ
ഭാണ്ഡങ്ങള്‍ തന്ത്രത്തിലൊപ്പിച്ചെടുക്കും
ചാത്തനെന്റേതെന്നു കൂറുചേര്‍ക്കാന്‍ ചിലര്‍
ചാത്തിരാങ്കം നടത്തുന്നു
ചുങ്കംകൊടുത്തും ചിതമ്പറഞ്ഞും
വിളിച്ചങ്കതിനാളുകൂട്ടുന്നു
വായില്ലകുന്നിലെപാവത്തിനായ്‌
പങ്കു വാങ്ങിപകുത്തെടുക്കുന്നു
അഗ്നിഹോത്രിക്കിന്നു ഗാര്‍ഹപത്യത്തിന്നു
സപ്തമുഖ ജഠരാഗ്നിയത്രെ
അഗ്നിഹോത്രിക്കിന്നു ഗാര്‍ഹപത്യത്തിന്നു
സപ്തമുഖ ജഠരാഗ്നിയത്രെ

ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാന്‍
ഒരുകോടി ഈശ്വര വിലാപം
ഓരോ കരിന്തിരി കല്ലിലും കാണ്മു ഞാന്‍
ഒരു കോടി ദേവ നൈരാശ്യം
ജ്ഞാനത്തിനായ്‌ കൂമ്പിനില്‍ക്കുന്ന പൂവിന്റെ
ജാതി ചോദിക്കുന്നു വ്യോമസിംഹാസനം
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ
ജാതകം നോക്കുന്നു ദൈത്യന്യായാസനം
ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ
അബ്ദിയില്‍ വര്‍ണ്ണവും പിത്തവും തപ്പുന്നു
ഉമിനീരില്‍ എരിനീരില്‍ എല്ലാം ദഹിക്കയാണു
ഊഴിയില്‍ ദാഹമേ ബാക്കി

ചാരങ്ങള്‍ പകുത്തു തിന്നുന്നോരീ
പ്രേതങ്ങളലറുന്ന നേരം
പേയും പിശാചും പരസ്പരം
തീവെട്ടിപേറി അടരാടുന്ന നേരം
നാദങ്ങളില്‍ സര്‍വനാശമിടിവെട്ടുമ്പോള്‍
ആഴങ്ങളില്‍ ശ്വാസതന്മാത്ര പൊട്ടുമ്പോള്‍
അറിയാതെ ആശിച്ചുപോകുന്നു ഞാനും
വീണ്ടുമൊരുന്നാള്‍ വരും
വീണ്ടുമൊരുന്നാള്‍ വരും
എന്റെ ചുടലപ്പറമ്പിനെ തുടതുള്ളുമീ
സ്വാര്‍ത്ഥ സിംഹാസനങ്ങളെ കടലെടുക്കും
പിന്നെ ഇഴയുന്ന ജീവന്റെയഴലില്‍ നിന്നു
അമരഗീതം പോലെ ആത്മാക്കള്‍
ഇഴചേര്‍ന്നൊരു അദ്വൈത പത്മമുണ്ടായ് വരും

അതിലെന്റെ കരളിന്റെ നിറവും സുഗന്ധവും
ഊഷ്മാവുമുണ്ടായിരിക്കും
അതിലെന്റെ താരസ്വരത്തില്‍ പരാഗങ്ങള്‍
അണുരൂപമാര്‍ന്നടയിരിക്കും
അതിനുള്ളില്‍ ഒരു കല്‍പ്പതപമാര്‍ന്ന ചൂടില്‍നിന്നു
ഒരു പുതിയ മാനവനുയിര്‍ക്കും
അവനില്‍നിന്നാദ്യമായ്‌ വിശ്വസ്വയം പ്രഭാപടലം
ഈ മണ്ണില്‍ പരക്കും
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
നേരു നേരുന്ന കാന്തന്റെ സ്വപ്നം
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
നേരു നേരുന്ന കാന്തന്റെ സ്വപ്നം..



കവിത: നാറാണത്ത് ഭ്രാന്തന്‍
രചന: മധുസൂദനന്‍ നായര്‍
ആലാപനം: മധുസൂദനന്‍ നായര്‍

11 comments:

  1. നല്ല കവിതകളെ പരിചയപ്പെടുത്തുന്ന താങ്കൾക്ക് നന്ദി.

    ReplyDelete
  2. ഈ കവിതയില്‍ ഒരുപാട് അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്.തിരുത്തുമല്ലോ.,

    ReplyDelete
  3. ആദ്യ കാലങ്ങളില്‍ പോസ്റ്റ് ചെയ്ത കുറെ കവിതകളുടെ വരികളെല്ലാം ചില സൈറ്റുകളില്‍ നിന്ന് കടമെടുത്തതാണ്. ഒഴിവുപോലെ എല്ലാത്തിലേയും അക്ഷരതെറ്റുകള്‍ തിരുത്താം. നന്ദി ഈ അഭിപ്രായത്തിന്. തെറ്റുള്ള വരികളെ ചൂണ്ടികാണിച്ചിരുന്നെങ്കില്‍ പെട്ടന്ന് തിരുത്തുവാന്‍ എളുപ്പമായേനെ.. :-)

    ശുഭദിനം!

    ReplyDelete
    Replies
    1. ഞാനാണനാഥന്‍
      വാഴ്വിന്‍ ചെതുമ്പിച്ച
      പാഴ്നിഴ‍ല്‍പ്പുറ്റുകള്‍ കിതപ്പാറ്റിയുടയുന്ന
      ധ്യാനത്തിലുറയുന്ന
      നേര് ചികയുന്ന ഞാനാണ് ഭ്രാന്തന്‍
      കൂനന്‍ കിനാക്കള്‍ തന്‍ കുന്നിലേറ്റി
      ദിശയെട്ടുമുപശാന്തിയുടെ മൊട്ടുകള്‍ ‍ തിരഞ്ഞു നടകൊള്‍‍കെ
      നേര്‍വരയിലേക്ക്‌ തിരിയുന്നു
      പ്രകൃതി തന്‍ വ്രതശുദ്ധി
      പൊന്നമ്പലങ്ങളില്‍
      ഓതിരം കടകങ്ങള്‍
      അധ്യാത്മചൈതന്യം
      ആത്മബോധത്തിന്റെ
      ആടിമേഘം കുലപ്പേടി
      പാടപ്പറമ്പുകളില്‍
      ഊര്‍ജരേണുക്കള്‍
      തൃഷ്‌ണാര്‍ത്തമാം ദുര്‍മദത്തിന്‍
      കയര്‍ത്തും
      ചുഴിക്കുത്തു
      ചാത്തൂട്ടാനൊത്തുചേരുമാറുണ്ടെങ്ങള്‍
      ഇല്ലപ്പറമ്പില്‍
      ഭ്രാതൃഭാവം
      മുഖത്തു തുപ്പും
      ഒന്നെന്നു ചൊല്ലും
      പിണ്ഡം പിതൃക്കള്‍ക്ക്
      ഭാണ്ഡങ്ങള്‍ തന്ത്രത്തിലൊപ്പിച്ചെടുക്കും
      സപ്തമുഖ ജ൦രാഗ്നി
      കൂമ്പിനില്‍ക്കുന്ന
      ഓംകാര ബീജം തിരഞ്ഞു
      ചാരങ്ങള്‍ പകുത്തു തിന്നുന്നോരീ
      സര്‍വനാശമിടിവെട്ടുമ്പോള്‍
      ചുടലപ്പറമ്പിനെ
      സ്വാര്‍ത്ഥ സിംഹാസനങ്ങളെ
      ജീവന്റെയഴലില്‍
      പത്മമുണ്ടായ്
      സുഗന്ധവും
      പരാഗങ്ങള്‍
      ഇനിയും ഉണ്ടെന്നു തോന്നുന്നു.

      Delete
    2. വിശദമായ വായനയ്ക്കും, തെറ്റു തിരുത്തി തന്നതിനും നന്ദി. അപ്ഡേറ്റ് ചെയ്തിട്ടുണ്ട് :-)

      Delete
  4. വീണ്ടുമൊരുന്നാള്‍ വരും
    വീണ്ടുമൊരുന്നാള്‍ വരും
    എന്റെ ചുടലപ്പറമ്പിനെ തുടതുള്ളുമീ
    സ്വാര്‍ത്ഥ സിംഹാസനങ്ങളെ കടലെടുക്കും
    പിന്നെ ഇഴയുന്ന ജീവന്റെയഴലില്‍ നിന്നു
    അമരഗീതം പോലെ ആത്മാക്കള്‍
    ഇഴചേര്‍ന്നൊരു അദ്വൈത പത്മമുണ്ടായ് വരും

    അതിലെന്റെ കരളിന്റെ നിറവും സുഗന്ധവും
    ഊഷ്മാവുമുണ്ടായിരിക്കും
    അതിലെന്റെ താരസ്വരത്തില്‍ പരാഗങ്ങള്‍
    അണുരൂപമാര്‍ന്നടയിരിക്കും
    അതിനുള്ളില്‍ ഒരു കല്‍പ്പതപമാര്‍ന്ന ചൂടില്‍നിന്നു
    ഒരു പുതിയ മാനവനുയിര്‍ക്കും
    അവനില്‍നിന്നാദ്യമായ്‌ വിശ്വസ്വയം പ്രഭാപടലം
    ഈ മണ്ണില്‍ പരക്കും

    എനിക്കേറ്റവും ഇഷ്ടപ്പെട്ട വരികള്‍..

    ReplyDelete
    Replies
    1. നാറാണത്ത് ഭ്രാന്തന്‍ കവിത ആലാപന രംഗത്ത് ഒരു പുതിയ ട്രെന്റ് കൊണ്ട് വന്ന കവിതയാണ്. എല്ലാവരികളും സുന്ദരമാണ്..

      എനിയ്ക്കിഷ്ടപ്പെട്ടത് ഇതാണ്..

      “ഇവിടയല്ലോ പണ്ടൊരദ്വൈതി
      പ്രകൃതി തന്‍ വ്രതശുദ്ധി
      വടിവാര്‍ന്നൊരെന്‍ അമ്മയൊന്നിച്ച്‌
      തേവകള്‍ തുയിലുണരുമിടനാട്ടില്‍
      താരുകലാ ഭാവനകള്‍ വാര്‍ക്കുന്ന പൊന്നമ്പലങ്ങളില്‍
      പുഴകള്‍ വെണ്‍പാവിനാല്‍ വെണ്മനെയ്യും
      നാട്ടു പൂഴി പരപ്പുകളില്‍
      ഓതിരം കടകങ്ങള്‍ നേരിന്റെ
      ചുവടുറപ്പിക്കുന്ന കളരിയില്‍
      നാണം ചുവക്കും വടക്കിനി തിണ്ണയില്‍”

      Delete
  5. മുമ്പ് കേട്ടിട്ടുള്ളതുകൊണ്ട് ഇത് ഇതുവരെ തുറന്നുനോക്കിയിട്ടില്ലായിരുന്നു. ഇന്നെന്തായാലും ഒന്നൂടെ കേള്‍ക്കട്ടെ

    ReplyDelete
  6. ചാത്തമൂട്ടാനൊത്തുചേരുമാറുണ്ടെങ്ങള്‍
    ചേട്ടന്റെ ഇല്ലപ്പറമ്പില്‍
    ചാത്തനും പാണനും പാക്കനാരും
    പെരുംതച്ചനും നായരും വള്ളുവോനും
    ഉപ്പുകൊറ്റനും രജകനും കാരക്കലമ്മയും
    കാഴ്ച്ചക്കു വേണ്ടി ഈ ഞാനും
    വെറും കാഴ്ച്ചക്കു വേണ്ടി ഈ ഞാനും

    ReplyDelete