Monday 29 August 2011

വിരുന്നുകാരന്‍


ഇക്കൊല്ലമോണത്തിനുണ്ടെന്റെ വീട്ടിലൊ-
രുൾക്കുളിരേകും വിരുന്നുകാരൻ
മായികജീവിതസ്വപ്നശതങ്ങളെ-
ച്ചായം പിടിപ്പിക്കും ചിത്രകാരൻ
ശാന്തി തൻ ശാശ്വതസന്ദേശം വിണ്ണിൽനി-
ന്നേന്തി വന്നെത്തിയ ദൈവദൂതൻ.

നിൻ കനിവിൻ നിധികുംഭത്താലേവമെ-
ന്നങ്കസ്ഥലം നീയലങ്കരിയ്ക്കേ,
എന്തിനെനിയ്ക്കിനിയന്യസമ്പത്തുകൾ
സംതൃപ്തനായ് ഞാൻ ജഗൽപിതാവേ!
ത്വൽക്കൃപാബിന്ദുവും മൌലിയിൽച്ചൂടിയി-
പ്പുൽക്കൊടി നിൽപ്പു, ഹാ, നിർവൃതിയിൽ!

ഭാവപ്രദീപ്തമാമെന്റെമനംപോലെ, യി-
പ്പൂവിട്ട മുറ്റം പരിലസിപ്പൂ;
പിച്ചവെച്ചെത്തുമെന്നോമനപ്പൈതലിൻ-
കൊച്ചിളം കാലടിപ്പാടു ചൂടി!
ധന്യമായെന്മിഴി രണ്ടുമിന്നാനന്ദ-
ജന്യമായീടുമിക്കണ്ണുനീരിൽ!

ആയിരം ജന്മങ്ങളാർജ്ജിച്ച പുണ്യങ്ങ-
ളാകാരമേന്തിയണഞ്ഞപോലെ,
കൈവല്യകേന്ദ്രമേ, കമ്പിതമായൊരെൻ-
കൈകളിലെങ്ങനെ നീയൊതുങ്ങി?

അന്തിക്കതിരുകൾ സാരിയുടുപ്പിച്ചൊ-
രഞ്ചിതമാകുമിത്തോപ്പിൽ,
ആനന്ദലോലയായാടിയില്ലന്നൊക്കെ-
ഞാനെത്ര നാടകം, തോഴി!
ഏറെനാളായി ഞാൻ കാണാതിരുന്നൊരീ-
യാരാമകുഞ്ജങ്ങൾ കാൺകേ,
മൊട്ടിട്ടിടുകയാണോമത്സ്മരണകൾ
കഷ്ട, മെൻ ചിത്തത്തിൽ വീണ്ടും!

അന്തരംഗത്തിൽ വിഷാദം കൊളുത്തുവാ-
നെന്തിനുദിച്ചു നീ, യന്തിനക്ഷത്രമേ?



കവിത: വിരുന്നുകാരന്‍
രചന: ചങ്ങമ്പുഴ
ആലാപനം: വേണുഗോപാന്‍

1 comment: