Wednesday 31 August 2011

മനസ്വിനി


മഞ്ഞത്തെച്ചിപ്പൂങ്കുല പോലെ
മഞ്ജിമ വിടരും പുലര്‍കാലേ,
നിന്നൂ ലളിതേ, നീയെന്മുന്നില്‍
നിര്‍വൃതി തന്‍ പൊന്‍കതിര്‍ പോലെ!
ദേവ നികേത ഹിരണ്മയ മകുടം
മീവീ ദൂരെ ദ്യുതി വിതറി,
പൊന്നിന്‍ കൊടിമര മുകളില്‍ ശബളിത-
സന്നോജ്ജ്വലമൊരു കൊടി പാറി!
നീലാരണ്യ നിചോള നിവേഷ്ടിത-
നിഹാരാര്‍ദ്ര മഹാദ്രികളില്‍ ,
കാല്യലസജ്ജല കന്യക കനക-
ക്കതിരുകള്‍ കൊണ്ടൊരു കണി വെയ്ക്കേ
കതി,രുതിരുകിലു,മദൃശ്യ ശരീരികള്‍
കാമദ കാനന ദേവതകള്‍
കലയുടെ കമ്പികള്‍ മീട്ടും മട്ടില്‍
കളകളമിളകീ കാടുകളില്‍ !
മഞ്ഞല മാ,ഞ്ഞിള വെയ്ലൊളിയില്‍ ,ദല-
മര്‍മ്മരമൊഴുകീ മരനിരയില്‍
ഈറന്‍ തുകിലില്‍ മറഞ്ഞൊരു പൊന്നല
പാറി മിനുങ്ങിയ തവ ഗാത്രം.
മിത്ഥ്യാ വലയിത സത്യോപമരുചി
തത്തി ലസിച്ചൂ മമ മുന്നില്‍ !
ദേവദയാ മയ മലയജ ശകലം
താവിയ നിന്‍ കുളിര്‍ നിടിലത്തില്‍ .
കരിവരിവണ്ടിന്‍ നിരകള്‍ കണക്കെ-
ക്കാണായ്പ്പരിചൊടു കുറുനിരകള്‍ !
സത്വ ഗുണശ്രീ ചെന്താമര മലര്‍
സസ്മിതമഴകില്‍ വിടര്‍ത്തിയപോല്‍ ,
ചടുലോല്‍പല ദള യുഗളം ചൂടി-
ചന്ദ്രിക പെയ്തൂ നിന്‍വദനം!
ഒറ്റപ്പത്തിയോടായിരമുടലുകള്‍
ചുറ്റു പിണഞ്ഞൊരു മണിനാഗം,
ചന്ദന ലതയിലദോമുഖ ശയനം
ചന്ദമൊടിങ്ങനെ ചെയ്യുമ്പോള്‍ ,
വിലസീ, വിമലേ ചെറിയൊരു പനിനീ-
രലര്‍ ചൂടിയ നിന്‍ ചികുരഭരം!
ഗാനം പോല്‍ , ഗുണകാവ്യം പോല്‍ മമ
മാനസമോര്‍ത്തു സഖി നിന്നെ...
തുടുതുടെയൊരു ചെറു കവിത വിടര്‍ന്നു
തുഷ്ടി തുടിക്കും മമ ഹൃത്തില്‍ !
ചൊക ചൊകയൊരു ചെറുകവിത വിടര്‍ന്നൂ
ചോര തുളുമ്പിയ മമ ഹൃത്തില്‍ !
മലരൊളി തിരളും മധുചന്ദ്രികയില്‍
മഴവില്‍ക്കൊടിയുടെ മുന മുക്കി,
എഴുതാനുഴറീ കല്‍പന, ദിവ്യമൊ-
രഴകിനെ, എന്നെ മറന്നൂ ഞാന്‍!
മധുര സ്വപ്ന ശതാവലി പൂത്തൊരു
മായാ ലോകത്തെത്തീ ഞാന്‍!
അദ്വൈതാമല ഭാവ സ്പന്ദിത-
വിദ്യുന്മേഖല പൂകീ ഞാന്‍!
രംഗം മാറി; കാലം പോയീ,
ഭംഗംവന്നൂ ഭാഗ്യത്തില്‍
കൊടിയ വസൂരിയി,ലുഗ്ര വിരൂപത
കോമരമാടീ നിന്നുടലില്‍ .
കോമളരൂപിണി, ശാലിനി, നീയൊരു
കോലം കെട്ടിയ മട്ടായി.
മുകിലൊളി മാഞ്ഞൂ, മുടികള്‍ കൊഴിഞ്ഞൂ
മുഖമതി വികൃത കലാവൃതമായ്,
പൊന്നൊളി പോയീ കാളിമയായി;
നിന്നുടല്‍ വെറുമൊരു തൊണ്ടായീ.
കാണാന്‍ കഴിയാ, കണ്ണുകള്‍ പോയീ;
കാതുകള്‍ പോയീ കേള്‍ക്കാനും!
നവനീതത്തിനു നാണമണയ്ക്കും
നവ തനു ലത തന്‍ മൃദുലതയെ,
കഠിനം! ചീന്തിയെറിഞ്ഞാരടിമുടി
കടുതലരാകിന വടു നിരകള്‍ !
ജാതകദോഷം വന്നെ,ന്തിന്നെന്‍
ജായാ പദവി വരിച്ചൂ നീ?
പലപല രമണികള്‍ വന്നൂ, വന്നവര്‍
പണമെന്നോതി; നടുങ്ങീ ഞാന്‍ !
പലപല കമനികള്‍ വന്നൂ, വന്നവര്‍
പദവികള്‍ വാഴ്ത്തീ; നടുങ്ങീ ഞാന്‍ !
കിന്നര കന്യക പോലെ ചിരിച്ചെന്‍-
മുന്നില്‍ വിളങ്ങിയ നീ മാത്രം,
എന്നോടരുളി:"യെനിക്കവിടുത്തെ-
പ്പൊന്നോടക്കുഴല്‍ മതിയല്ലോ!
നിന്നുടെ പുല്ലാങ്കുഴ,ലിതെനിക്കോരു
പൊന്നോടക്കുഴലാണല്ലോ!"
പുളകമണിഞ്ഞിട്ടുടനടി ഞാനൊരു
പുതു ലോകത്തിലെ യുവ നൃപനായ്.
ഇന്നോ ഞാനാ നാടു ഭരിക്കും
മന്നവനല്ലോ, മമ നാഥേ!
നീയോ നിഹതേ, നീയോ, നിത്യം
നീറുകയാണയി മമ ഹൃദയം.
കണ്ണുകളില്ല, കാതുകളില്ല,
തിണ്ണയില്‍ ഞാന്‍ കാല്‍ കുത്തുമ്പോള്‍ ,
എങ്ങനെ പക്ഷേ, വിരിപ്പൂ ചുണ്ടില്‍
ഭംഗിയിണങ്ങിയ പുഞ്ചിരികള്‍ ?
അന്ധത കൊണ്ടും ഭവനം സേവന-
ബന്ധുരമാക്കും പൊന്‍തിരികള്‍ ?
അപ്പൊന്‍തിരികള്‍ പൊഴിപ്പു വെളിച്ചം;
തപ്പുന്നോ പിന്നിരുളിതില്‍ ഞാന്‍?
ദുര്‍വ്വാസനകളിടയ്ക്കിടെയെത്തി-
സര്‍വ്വ കരുത്തുമെടുക്കുകിലും,
അടിയറവരുളുകയാണവയെന്നോ-
ടൊടുവില്‍ , ശക്തി തരുന്നൂ നീ!
പ്രതിഷേധ സ്വരമറിയാ,തെഴുമ-
പ്രതിമ ഗുണാര്‍ദ്ര മനസ്വിനി നീ
എങ്കിലുമേതോ വിഷമ വിഷാദം
തങ്ങുവതില്ലേ നിന്‍ കരളില്‍ ?
ഭാവ വ്യാപക ശക്തി നശിച്ചോ-
രാവദനത്തിന്‍ ചുളിവുകളില്‍
ചില ചില നിമിഷം ചായാറില്ലേ
ചിന്ത വിരട്ടിയ വീര്‍പ്പലകള്‍ ?
നിന്‍കവി,ളമലേ, നനയുന്നില്ലേ
നീ കുടികൊള്ളും വിജനതയില്‍ ?
കൊടുകാറ്റലറിപ്പേമഴ പെയ്തിടു-
മിടവപ്പാതി പ്പാതിരയില്‍
ശാരദ രജനിയിലെന്നതു പോല്‍ നീ
ശാലിനി, നിദ്രയിലമരുമ്പോള്‍
അകലത്തറിയാത്തലയാഴികള്‍ത-
ന്നക ഗുഹകളില്‍ നിന്നൊരു നിനദം
പെരുകിപ്പെരുകി വരുമ്പോലെന്തോ
സിരകളെയൊരു വിറയറിയിയ്ക്കേ.
കാട്ടാളന്‍ കണയെയ്തൊരു പൈങ്കിളി
കാതരമായിപ്പിടയുമ്പോല്‍ ,
പിടയാറില്ലേ നിന്‍ ഹത ചേതന
പിടികിട്ടാത്തൊരു വേദനയില്‍
വര്‍ണ്ണം, നിഴലു, വെളിച്ചം, നാദം
വന്നെത്താത്തൊരു തവ ലോകം
അട്ടിയി,ലട്ടിയി,ലിരുളിരുളിന്‍മേല്‍
കട്ടപിടിച്ചൊരു പാതാളം!
ഇല്ലൊരു തൈജസ കീടം കൂടിയു-
മെല്ലാ,മിരുളാ,ണിരുള്‍ മാത്രം!
മമതയിലങ്ങനെ നിന്നരികേ ഞാന്‍
മരുവും വേളയി,ലൊരുപക്ഷേ,
നീല നിലാവിലെ വന മേഖല പോല്‍
നിഴലുക,ളാടാമവിടത്തില്‍ !
തെല്ലിടമാത്രം, പിന്നീടെല്ലാ-
മല്ലാ,ണെന്തൊരു ഹതഭാഗ്യം!
നിന്‍ കഥയോര്‍ത്തോര്‍ത്തെന്‍ കരളുരുകി-
സ്സങ്കല്‍പത്തില്‍ വിലയിക്കേ,
ഏതോ നിര്‍വൃതിയിക്കിളി കൂട്ടി
ചേതനയണിവൂ പുളകങ്ങള്‍ !
വേദന, വേദന, ലഹരിപിടിക്കും
വേദന-ഞാനിതില്‍ മുഴുകട്ടേ!
മുഴുകട്ടേ, മമ ജീവനില്‍ നിന്നൊരു
മുരളീ മൃദൂരവമൊഴുകട്ടേ




കവിത: മനസ്വിനി
രചന: ചങ്ങമ്പുഴ
ആലാപനം: സുദീപ് കുമാര്‍

6 comments:

  1. നല്ല അവതരണം...(വേണുഗോപാല്‍ നന്നായി ആലപിച്ചിരിക്കുന്നു) എങ്കിലും..കുറച്ചു സ്പീഡ് കൂടി പോയോ എന്ന് തോന്നിപോകുന്നു...അന്നും ഇന്നും.

    ReplyDelete
  2. ഈ കവിത അല്പം സാവധാനം ചൊല്ലിയാല്‍ ചിലപ്പോള്‍ അതൊരു വിഷാദചുവ വരുമായിരിയ്ക്കും; ചിലപ്പോള്‍ അതായിരിയ്ക്കും ഒരുപക്ഷെ അല്പം കൂടി വേഗതയില്‍ ചൊല്ലുവാന്‍ പ്രേരിപ്പിച്ചത്..

    ഇന്ന് രാവിലെ ഏഷ്യാനെറ്റ് പ്ലസ്സില്‍ മനം പോലെ മംഗല്യം എന്ന സിനിമയില്‍ നെടുമുടി വേണു ശാന്തി കൃഷ്ണയെ നോക്കി ഈ കവിത ചൊല്ലുന്നുണ്ട്.. നെടുമുടി ചൊല്ലുന്ന രീതിയും, വേണുഗോപാലിന്റെ രീതിയും തീര്‍ത്തും വിത്യസ്ഥമാണ്.. മഞ്ഞതെച്ചി എന്ന വരികേള്‍ക്കുമ്പോഴെ ഓര്‍മ്മവരുന്നത് വേണുഗോപാല്‍ പാടിയതാണ്.

    ReplyDelete
  3. സുന്ദരം...! വരികള്‍ ..!

    ReplyDelete
  4. ആലാപനം: ജയചന്ദ്രന്‍????

    ReplyDelete
    Replies
    1. ജയചന്ദ്രനും, വേണുഗോപാലുമല്ല സുദീപ് കുമാര്‍ ആണ്..

      Delete