Thursday 25 August 2011

സ്പന്ധിക്കുന്ന അസ്ഥിമാടം


അബ്ദമൊന്നു കഴി,ഞ്ഞിതാ വീണ്ടു-
മസ്സുദിനമതെൻ മുന്നിലെത്തി
ഇച്ചുരുങ്ങിയ കാലത്തിനുള്ളി-
ലെത്ര കണ്ണീർപുഴകളൊഴുകി!
അത്തലാലലം വീർപ്പിട്ടു വീർപ്പി-
ട്ടെത്ര കാമുക ഹൃത്തടം പൊട്ടി!
കാല വാതമടിച്ചെത്ര കോടി
ശ്രീല പുഷ്പങ്ങൾ ഞെട്ടറ് റുപോയി!-
പൊട്ടിടാത്തതെന്തെന്നിട്ടു,മയ്യോ,
കഷ്ട,മീക്കാച്ചു നീർപ്പോള മാത്രം!
ദു:ഖ ചിന്തേ, മതി മതി,യേവം
ഞെക്കിടായ്ക നീയെൻ മൃദു ചിത്തം!
ഇസ്സുദിനത്തിലെങ്കിലുമൽപം
വിശ്രമിക്കാനെനിയ്ക്കുണ്ടു മോഹം.
ആകയാലിന്ന,കമലിഞ്ഞെന്നി-
ലേകണേ നീയതിനനുവാദം!
സല്ലപിച്ചു കഴിച്ചിടട്ടിന്നാ
നല്ലകാല സ്മൃതികളുമായ് ഞാൻ!

സുപ്രഭാതമേ, നീയെനിയ്ക്കന്നൊ-
രപ്സരസ്സിനെക്കാണിച്ചു തന്നു.
ഗൃഹലക്ഷ്മിയായ് മിന്നുമൊരോമൽ-
സ്നേഹ മൂർത്തിയെക്കാണിച്ചു തന്നു.
പ്രാണനും കൂടിക്കോൾമയിർക്കോള്ളും
പൂനിലാവിനെക്കാണിച്ചു തന്നു.
മന്നിൽ ഞാനതിൻ സർവ്വസ്വമാമെ-
ന്നന്നു കണ്ടപ്പൊഴാരോർത്തിരുന്നു!
കർമ്മബന്ധ പ്രഭാവമേ, ഹാ, നിൻ-
നർമ്മലീലകളാരെന്തറിഞ്ഞു!
മായയിൽ ജീവ കോടികൾ തമ്മി-
ലീയൊളിച്ചു കളികൾക്കിടയിൽ,
ഭിന്ന രൂപ പ്രകൃതികൾ കൈക്കൊ-
ണ്ടൊന്നിനൊന്നകന്നങ്ങിങ്ങു പോകാം.
കാല ദേശങ്ങൾ, പോരെങ്കി,ലോരോ
വേലി കെട്ടി പ്രതിബന്ധമേകാം.
ഉണ്ടൊരു കാന്ത ശക്തിയെന്നാലും
കണ്ടു മുട്ടുവാൻ ദേഹികൾക്കെന്നാൽ!
എന്നു കൂടിയിട്ടെങ്കിലും, തമ്മി-
ലൊന്നു ചേർന്നവ നിർവൃതിക്കൊള്ളും!
മർത്ത്യ നീതി വിലക്കിയാൽപ്പോലും
മത്തടിച്ചു കൈകോർത്തു നിന്നാടും!
അബ്ധിയപ്പോഴെറുമ്പു ചാൽ മാത്രം!
അദ്രികൂടം ചിതൽപ്പുറ് റുമാത്രം!
ഹാ, വിദൂര ധ്രുവ യുഗം, മുല്ല-
പ്പൂവിതളിന്റെ വാക്കുകള്‍ മാത്രം!
മൃത്തു മൃത്തുമായൊത്തൊരുമിച്ചാൽ
മർത്ത്യ നീതിയ്ക്കു സംതൃപ്തിയായി.
ജീവനെന്താട്ടെ, മാംസം കളങ്കം
താവിടാഞ്ഞാൽ സദാചാരമായി.
ഇല്ലിതിൽക്കവിഞ്ഞാവശ്യമായി-
ട്ടില്ലതി,നന്യ തത്വ വിചാരം!
കേണുഴന്നോട്ടെ ജീവൻ വെയിലിൽ
കാണണം മാംസപിണ്ഡം തണലിൽ!

പഞ്ചത ഞാനടഞ്ഞെന്നിൽ നിന്നെൻ
പഞ്ച ഭൂതങ്ങൾ വേർപെടും നാളിൽ,
പൂനിലാവല തല്ലുന്ന രാവിൽ,
പൂവണിക്കുളിർ മാമരക്കാവിൽ,
കൊക്കുരുമ്മി,ക്കിളി മരക്കൊമ്പിൽ,
മുട്ടി മുട്ടിയിരിയ്ക്കുമ്പൊഴേവം,
രാക്കിളിക,ളന്നെന്നസ്ഥിമാടം
നോക്കി, വീർപ്പിട്ടു വീർപ്പിട്ടു പാടും:-
"താരകളേ, കാൺമിതോ നിങ്ങൾ
താഴെയുള്ളോരീ പ്രേത കുടീരം?
ഹന്ത, യിന്നതിൻ ചിത്ത രഹസ്യ-

മെന്തറിഞ്ഞു, ഹാ, ദൂരസ്ഥർ നിങ്ങൾ?
പാല പൂത്ത പരിമളമെത്തി-
പ്പാതിരയെപ്പുണർന്നൊഴുകുമ്പോൾ;
മഞ്ഞണിഞ്ഞു, മദാലസയായി
മഞ്ജു ചന്ദ്രിക നൃത്തമാടുമ്പോൾ,
മന്ദ മന്ദം പൊടിപ്പതായ്ക്കേൽക്കാം
സ്പന്ദങ്ങ,ളിക്കല്ലറയ്ക്കുള്ളിൽ!
പാട്ടു നിർത്തി,ച്ചിറകുമൊതുക്കി-
ക്കേട്ടിരിക്കുമതൊക്കെയും നിങ്ങൾ,
അത്തുടിപ്പുകളൊന്നിച്ചു ചേർന്നി-
ട്ടിത്തരമൊരു പല്ലവിയാകും:-
'മണ്ണടിഞ്ഞു ഞാ,നെങ്കിലുമിന്നും
എന്നണുക്കളി, ലേവ, മോരോന്നും,
ത്വൽപ്രണയസ്മൃതികളുലാവി
സ്വപ്നനൃത്തങ്ങളാടുന്നു, ദേവി!,
താദൃശോത്സവമുണ്ടോ, കഥിപ്പിൻ
താരകളേ, നിങ്ങൾതൻ നാട്ടിൽ?



കവിത: സ്പന്ദിയ്ക്കുന്ന അസ്ഥിമാടം
രചന: ചങ്ങമ്പുഴ
ആലാപനം: സുദീപ് കുമാര്‍

4 comments:

  1. അക്ഷരതെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി.. ഞാനിപ്പോള്‍ തന്നെ അത് തിരുത്താം..

    ReplyDelete
  2. താരകളേ, കാണ്‍മിതോ നിങ്ങള്‍
    താഴെയുള്ളോരീ പ്രേത കുടീരം?
    ഹന്ത, യിന്നതിന്‍ ചിത്ത രഹസ്യ-
    മെന്തറിഞ്ഞു, ഹാ, ദൂരസ്ഥര്‍ നിങ്ങള്‍?

    ReplyDelete
  3. ഇതിലിട്ടിരുന്ന വിഡ്ജറ്റ് എങ്ങിനെയാണാവോ മിസ്സായത്..
    ഇപ്പ്പ്പോള്‍ വീണ്ടും ഇട്ടു..

    ReplyDelete