Saturday 27 August 2011

നിശാഗന്ധീ നീയെത്ര ധന്യ


നിഴല്‍പ്പാമ്പുകള്‍ കണ്ണുകാണാതെ നീന്തും
നിലാവില്‍,നിരാലംബശോകങ്ങള്‍തന്‍ കണ്ണു-
നീര്‍പ്പൂക്കള്‍ കണ്‍ചിമ്മിനില്‍ക്കുന്ന രാവില്‍,
നിശാഗന്ധീ!നീയേതദൃശ്യപ്രകാശത്തെ
നിന്നുള്ളിലൂതിത്തെളിക്കാനൊരേ നില്‍പു
നിന്നൂ?നിലാവും കൊതിക്കും മൃദുത്വം
നിനക്കാരു തന്നൂ!'മഡോണാ'സ്മിതത്തി-
ന്നനാഘ്രാതലാവണ്യനൈര്‍മ്മല്യമേ!മൂക-
നിഷ്പന്ദഗന്ധര്‍വസംഗീതമേ! മഞ്ഞു-
നീരില്‍ത്തപംചെയ്തിടും നിത്യകന്യേ!
നിശാഗന്ധീ!നീയെത്ര ധന്യ!

വിടര്‍ന്നാവു നീ സുസ്മിതേ!നിന്‍മനസ്സില്‍
തുടിക്കും പ്രകാശം പുറത്തി;ല്ലിരുള്‍ പെറ്റ
നാഗങ്ങള്‍ നക്കിക്കുടിക്കും നിലാവിന്‍റെ
നാഴൂരി വെട്ടം തുളുമ്പിക്കിടക്കുന്ന
മണ്‍ചട്ടിയില്‍ നീ വിടര്‍ന്നൂ!വിടര്‍ന്നൊന്നു
വീര്‍പ്പിട്ടു നിന്നൂ!മനസ്സിന്‍റെ സൌമ്യാര്‍ദ്ര-
ഗന്ധങ്ങളാ വീര്‍പ്പിലിറ്റിറ്റുനിന്നൂ!
നിശാഗന്ധീ!നീയെത്ര ധന്യ!

നിനക്കുള്ളതെല്ലാമെടുക്കാന്‍ കൊതിക്കും
നിശാവാതമോടിക്കിതച്ചെത്തി നിന്‍ പട്ടു-
ചേലാഞ്ജലത്തില്‍ പിടിക്കേ,കരംകൂപ്പി-
യേകാഗ്രമായ്,ശാന്തനിശ്ശബ്ദമായ്,ധീര-
മേതോരു നിര്‍വ്വാണമന്ത്രം ജപിച്ചു?
നിലാവസ്തമിച്ചൂ;മിഴിച്ചെപ്പടച്ചൂ;സ-
നിശ്വാസമാ 'ഹംസഗാനം' നിലച്ചു!
നിശാഗന്ധീ!നീയെത്ര ധന്യ!

ഇവര്‍ക്കന്ധകാരം നിറഞ്ഞോരു ലോകം
തുറക്കപ്പെടുമ്പോള്‍ ജനിച്ചെന്ന,തെറ്റിന്നു
'ജീവിക്കു'കെന്നേ വിധിക്കപ്പെടുമ്പോള്‍,
തമസ്സിന്‍ തുരുമ്പിച്ച കൂടാരമൊന്നില്‍
തളച്ചിട്ടു ദുഃഖങ്ങള്‍ ഞങ്ങള്‍,കവാടം
തകര്‍ത്തെത്തുമേതോ സഹസ്രാംശുവെക്കാത്തു-
കാത്തസ്തമിക്കുന്ന മോഹങ്ങള്‍ ഞങ്ങള്‍!
ഭയന്നുറ്റുനോക്കുന്നു ഹാ!മൃത്യുവേ!-നീ
സ്വയം മൃത്യുവെക്കൈവരിച്ചോരു കന്യ!
നിശാഗന്ധീ!നീയെത്ര ധന്യ!

 

കവിത: നിശാഗന്ധി നീയെത്ര ധന്യ
രചന: ഒ.എന്‍.വി
ആലാപനം: ഒ.എന്‍.വി

2 comments:

  1. “വിശുദ്ധയായ് ഞാന്‍ പൂക്കും പ്രിയനേ..

    അതിരറിയാ പ്രേമത്തിന്‍ മൂക സാക്ഷിയായ്.. “

    ഉന്മാദിപ്പിയ്ക്കും സുഗന്ധം എങ്ങും പരന്നിരിയ്ക്കുന്നൂ..

    ഇളം കാറ്റ് അവയെ വഹിച്ചു കൊണ്ടങ്ങനേ പരിലസിയ്ക്കുന്നൂ..

    അവളെ കണ്ടില്ലെന്ന് നടിയ്ക്കാനും, അനുഭവിച്ചിട്ടില്ലെന്ന് മൊഴിയുവാനും ആര്‍ക്കാണാവുക..?
    നിശാഗന്ധീ നീയെത്ര ധന്യ ....!

    ReplyDelete
  2. സ്വയം മൃത്യുവെക്കൈവരിച്ചോരു കന്യ!
    നിശാഗന്ധീ!നീയെത്ര ധന്യ!

    ReplyDelete