Sunday 28 August 2011

പൂക്കാലം


പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവു, പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍, പൂവാല്‍
ചോക്കുന്നു കാടന്തിമേഘങ്ങള്‍പോലെ.

എല്ലാടവും പുഷ്പഗന്ധം പരത്തി
മെല്ലെന്നു തെക്കുന്നു വീശുന്നു വായു
ഉല്ലാസമീ നീണ്ട കൂകൂരവത്താ-
ലെല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍.

കാണുന്നിതാ രാവിലേ പൂവു തേടി
ക്ഷീണത്വമോരാത്ത തേനീച്ച കാട്ടില്‍
പോണേറെയുത്സാഹമുള്‍ക്കൊണ്ടിവയ്ക്കെ-
ന്തോണം വെളുക്കുന്നുഷസ്സോയിതെല്ലാം?

പാടങ്ങള്‍ പൊന്നിന്‍‌നിറം‌പൂണ്ടു, നീളെ-
പ്പാടിപ്പറന്നെത്തിയിത്തത്തയെല്ലാം
കേടറ്റ നെല്ലിന്‍ കതിര്‍ക്കാമ്പുകൊത്തി-
ക്കൂടാര്‍ന്ന ദിക്കോര്‍ത്തു പോകുന്നു വാനില്‍.

ചന്തം ധരയ്ക്കേറെയായ് ശീതവും പോ-
യന്തിക്കു പൂങ്കാവിലാളേറെയായി
സന്തോഷമേറുന്നു, ദേവാലയത്തില്‍
പൊന്തുന്നു വാദ്യങ്ങള്‍-വന്നൂ വസന്തം!

നാകത്തില്‍നിന്നോമനേ, നിന്നെ വിട്ടീ-
ലോകത്തിനാനന്ദമേകുന്നിതീശന്‍
ഈ കൊല്ലമീ നിന്റെ പാദം തൊഴാം ഞാന്‍
പോകൊല്ല പോകൊല്ല പൂക്കാലമേ നീ!

ചിന്തിച്ചിളങ്കാറ്റുതന്‍ നിസ്വനത്താ-
ലെന്തോന്നുരയ്ക്കുന്നു നീ?-ഞാനറിഞ്ഞു,
"എന്താതനാം ദേവനോതുന്നതേ ഞാ-
നെന്താകിലും ചെയ്യു"വെന്നല്ലയല്ലീ


രചന: കുമാരനാശാന്‍
ആലാപനം: മധുസൂദനന്‍ നായര്‍

2 comments:

  1. ഏവര്‍ക്കും തിരുവോണാശംസകള്‍!

    ReplyDelete
  2. നന്ദി അനിത്സ്... മോളുടെ സ്കൂളാവശ്യത്തിന് എനിക്കിത് വലിയ ഉപകാരമായി.

    ReplyDelete