Sunday 14 August 2011

അമ്മ













ഒന്‍പതു പേരവര്‍ കല്‍പ്പണിക്കാര്‍
ഒരമ്മ പെറ്റവരായിരുന്നു
ഒന്‍പതു പേരും അവരുടെ നാരിമാ-
രൊന്‍പതും ഒന്നിച്ചു വാണിരുന്നു..
കല്ലുകള്‍ ചെത്തി പടുക്കുമ-
ക്കൈകള്‍ക്ക് കല്ലിനെക്കാള്‍ ഉറപ്പായിരുന്നു
നല്ല പകുതികള്‍ നാരിമാരോ
കല്ലിലെ നീരുറവായിരുന്നു ..

ഒരു കല്ലടപ്പിലെ തീയിലല്ലോ
അവരുടെ കഞ്ഞി തിളച്ചിരുന്നു
ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ
അവരുടെ തീനും തിമിതിമിര്‍പ്പും..

ഒരു കിണര്‍ കിനിയുന്ന നീരാണല്ലോ
കോരി കുടിക്കാന്‍, കുളിക്കുവാനും
ഒന്‍പതറകള്‍ വെവ്വേറെ, അവര്‍ക്ക്
അന്തി ഉറങ്ങുവാന്‍ മാത്രമല്ലോ..

ചെത്തിയ കല്ലിന്റെ ചേല് കണ്ടാല്‍
കെട്ടി പടുക്കും പടുത കണ്ടാല്‍
അക്കൈ വിരുതു പുകഴ്തുമാരും
ആ പുകള്‍ ഏതിനും മീതെയല്ലോ..

കോട്ട മതിലും മതിലകത്തെ
കൊട്ടാരം കോവില്‍ കൂത്തമ്പലവും
അവരുടെ കൈകള്‍ പടുത്തതത്രേ
അഴകും കരുത്തും കൈ കോര്‍ത്തതത്രേ..

ഒന്‍പതും ഒന്‍പതും കല്ലുകള്‍ ചേര്‍ന്നൊരു
ശില്പ ഭംഗി തളിര്‍ത്ത പോലെ
ഒന്‍പതു കല്പ്പണിക്കാരവര്‍, നാരിമാ-
രൊന്‍പതും ഒന്നിച്ചു വാണിരുന്നു..

അത് കാലം കോട്ട തന്‍ മുന്നിലായി
പുതിയൊരു ഗോപുരം കെട്ടുവാനായ്
ഒത്തു പതിനെട്ടു കൈകള്‍ വീണ്ടും
ഉത്സവമായി ശബ്ദ ഘോഷമായി..

കല്ലിനും മീതെയായി നൃത്തമാടി
കല്ലുളി, കൂടങ്ങള്‍ താളമിട്ടു..
ചെത്തിയ കല്ലുകള്‍ ചാന്തു തേച്ചു
ചേര്‍ത്ത് പടുക്കും പടുതയെന്തേ
ഇക്കുറി വല്ലായ്മ ആര്‍ന്നു പോയി
ഭിത്തിയുറയ്ക്കുന്നീലൊന്നു കൊണ്ടും..

കല്ലുകള്‍ മാറ്റി പടുത്തു നോക്കി
കയ്യുകള്‍ മാറി പണിഞ്ഞു നോക്കി
ചാന്തുകള്‍ മാറ്റി കുഴച്ചു നോക്കി
ചാര്‍ത്തുകള്‍ ഒക്കെയും മാറ്റി നോക്കി
തെറ്റിയതെന്താണ് എവിടെയവോ
ഭിത്തി ഉറയ്ക്കുന്നീലൊന്നു കൊണ്ടും..

എന്താണ് പോംവഴിയെന്നൊരൊറ്റ-
ച്ചിന്ത അവരില്‍ പുകഞ്ഞു നില്‍കെ
വെളിപാട് കൊണ്ടാരോ ചൊല്ലിയത്രെ,
അധികാരമുള്ളോരതേറ്റ് ചൊല്ലി..

ഒന്‍പതുണ്ടല്ലോ വധുക്കളെന്നാല്‍
ഒന്നിനെ ചേര്‍ത്തീ മതില്‍ പടുത്താല്‍
ആ മതില്‍ മണ്ണില്‍ ഉറച്ചു നില്കും
ആചന്ദ്രതാരമുയര്‍ന്നു നില്‍ക്കും..

ഒന്‍പതുണ്ടത്രേ പ്രിയ വധുക്കള്‍
അന്‍‍പിയെന്നോരവരൊന്ന് പോലെ
ക്രൂരമാമീ ബലിക്കായതില്‍ നിന്ന്
ആരെ, ഒരുവളെ മാറ്റി നിര്‍ത്തും..

കൂട്ടത്തില്‍ ഏറ്റവും മൂപ്പെഴുന്നോന്‍
തെല്ലോരൂറ്റത്തോടപ്പോള്‍ പറഞ്ഞു പോയി
ഇന്നുച്ച നേരത്ത് കഞ്ഞിയുമായി
വന്നെത്തിടുന്നവള്‍ ആരുമാട്ടെ,
അവളെയും ചേര്‍ത്തീ മതില്‍ പടുക്കും
അവളീ പണിക്കാര്‍ തന്‍ മാനം കാക്കും..

ഒന്‍പതു പേരവര്‍ കല്പണിക്കാര്‍
ഒന്‍പതു മെയ്യും ഒരു മനസ്സും
എങ്കിലും ഒന്‍പതു പേരുമപ്പോള്‍
സ്വന്തം വധൂ മുഖം മാത്രമോര്‍ത്തു..

അശുഭങ്ങള്‍ ശങ്കിച്ച് പോകയാലോ
അറിയാതെ നെടുവീര്‍പ്പുതിര്‍ന്നു പോയി
ഒത്തു പതിനെട്ടു കൈകള്‍ വീണ്ടും
ഭിത്തി പടുക്കും പണി തുടര്‍ന്ന്..

തങ്ങളില്‍ നോക്കാനുമായിടാതെ
എങ്ങോ മിഴി നാട്ടു നിന്നവരും
ഉച്ച വെയിലിന്‍ തിളച്ച കഞ്ഞി
പച്ചില തോറും പകര്‍ന്നതാരോ
അക്കഞ്ഞി വാര്ന്നതിന്‍ ചൂട് തട്ടി
പച്ച തലപ്പുകള്‍ ഒക്കെ വാടി..

കഞ്ഞിക്കലവും തലയിലേറ്റി
കയ്യാലെ തങ്ങി പിടിച്ചു കൊണ്ടേ
മുണ്ടകപ്പാട വരമ്പിലൂടെ
മുന്നിലെ ചെന്തെങ്ങിന്‍ തോപ്പിലൂടെ
ചുണ്ടത്ത് തുമ്പ ചിരിയുമായി
മണ്ടി കിതച്ചു വരുന്നതാരോ..

മൂക്കിന്റെ തുമ്പത്ത് തൂങ്ങി നിന്നു
മുത്തുപോല്‍ ഞാത്തുപോല്‍ വേര്‍പ്പ് തുള്ളി
മുന്നില്‍ വന്നങ്ങനെ നിന്നവാലോ
മൂത്തയാള്‍ വേട്ട പെണ്ണായിരുന്നു..

ഉച്ചയ്ക്കും കഞ്ഞിയും കൊണ്ട് പോരാന്‍
ഊഴം അവളുടെതയിരുന്നു..
ഒന്‍പതു പേരവര്‍ കല്‍പ്പണിക്കാര്‍
ഒന്‍പതു മെയ്യും ഒരു മനസ്സും..

എങ്കിലും ഏറ്റവും മൂത്തയാളിന്‍
ചങ്കിലൊരു വെള്ളിടി മുഴങ്ങി..

കോട്ടിയ പ്ലാവില മുന്നില്‍ വെച്ച്
ചട്ടിയില്‍ കഞ്ഞിയും വാര്‍ന്നു വെച്ചു
ഒറ്റത്തൊട് കറി കൂടെ വെച്ച്
ഒന്‍പതു പേര്‍ക്കും വിളമ്പി വെച്ചു
കുഞ്ഞിനെ തോളില്‍ കിടത്തി, തന്റെ
കുഞ്ഞിന്റെ അച്ഛന്‍ അടുത്തിരിക്കേ,
ഈ കഞ്ഞി ഊട്ടൊടുക്കത്തെയാമെന്ന്
ഓര്‍ക്കുവാന്‍ ആ സതിക്കായതില്ല..

ഓര്‍ക്കാപുറത്തശനിപാതം
ആര്‍ക്കറിയാമിന്നതിന്‍ മുഹൂര്‍ത്തം

കാര്യങ്ങള്‍ എല്ലാം അറിഞ്ഞവാറേ
ഈറനാം കണ്ണ് തുടച്ചു കൊണ്ടേ
വൈവശ്യം ഒക്കെ അകത്തൊതുക്കി
കൈവന്ന കയ്പും മധുരമാക്കി
കൂടെ പൊറുത്ത പുരുഷനോടും
കൂടെപ്പിറപ്പുകളോടുമായി
ഗദ്ഗടത്തോട് പൊറുത്തിടുമ്പോള്‍
അക്ഷരമോരോന്നു ഊന്നിയൂന്നി
അന്ത്യമാം തന്‍ അഭിലാഷമപ്പോള്‍
അഞ്ജലി പൂര്‍വ്വം അവള്‍ പറഞ്ഞൂ..

ഭിത്തിയുറക്കാനി പെണ്ണിനേയും
ചെത്തിയ കല്ലിന്നിടയ്ക്ക് നിര്‍ത്തി
കെട്ടി പടുക്കുവിന്‍, ഒന്നെനിക്കുണ്ട്‌
ഒറ്റ ഒരാഗ്രഹം കേട്ട് കൊള്‍വിന്‍
കെട്ടി മറയ്കല്ലെന്‍ പാതി നെഞ്ചം
കെട്ടി മറയ്ക്കല്ലേ എന്റെ കയ്യും..

എന്റെ പൊന്നോമന കേണിടുമ്പോള്‍
എന്റെ അടുത്തേക്ക് കൊണ്ട് പോരൂ
ഈ കയ്യാല്‍ കുഞ്ഞിനെ ഏറ്റു വാങ്ങി
ഈ മുലയൂട്ടാന്‍ അനുവദിക്കൂ

ഏത് കാറ്റുമെന്‍ പാട്ട് പാടുന്നു
ഏത് മണ്ണിലും ഞാന്‍ മടയ്ക്കുന്നു..
മണ്ണളന്നു, തിരിച്ചു കോല്‍ നാട്ടി
മന്നരായി മദിച്ചവര്‍ക്കായി
ഒന്‍പതു കല്‍പ്പണിക്കാര്‍ പടുത്ത
വന്പിയെന്നോര കോട്ട തന്‍ മുന്നില്‍
ഇന്ന് കണ്ടെനാ പെണ്ണിന്‍ അപൂര്‍ണ
സുന്ദരമായ പെണ്‍ശിലാ ശില്പം..

എന്തിനോ വേണ്ടി നീട്ടി നില്‍ക്കുന്ന
ചന്തമോലുന്ന വലം കയ്യും
ഞെട്ടില്‍ നിന്ന് പാല്‍ തുള്ളികള്‍
ഊറും മട്ടിലുള്ളൊരു നഗ്നമാം മാറും
കണ്ടുണര്‍ന്നെന്റെ ഉള്ളിലെ പൈതല്‍
അമ്മ അമ്മ എന്നാര്‍ത്തു നില്‍ക്കുന്നു..



കവിത: അമ്മ
രചന: ഒ.എന്‍.വി
ആലാപനം: ഒ.എന്‍.വി

7 comments:

  1. നിലാവിന്‍റെ ഗീതം പ്രതീക്ഷിക്കുന്നു...!

    ReplyDelete
  2. പോരട്ടെ കൊച്ചു മുതലാളി ഓരോന്നായി..
    പേരറിയാത്തൊരു പെണ്‍കിടാവേ..
    ഒന്ന് പൊസ്റ്റോ..?

    ReplyDelete
  3. തീര്‍ച്ചയായും..
    പോസ്റ്റ് ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂ..
    ഇപ്പ ശരിയാക്കി തരാം..!

    ReplyDelete
  4. ഓര്‍മ്മകളില്‍ ‘അമ്മ’ ഉണ്ടായിരുന്നെങ്കിലും വീണ്ടും തട്ടി ഉണര്‍ത്തിയത് കൈരളിയിലെ മാമ്പഴം പരിപാടിയില്‍ ‘അമ്മ’ പാടി ചൊല്ലി അവതരിപ്പിച്ചു കണ്ടപ്പോഴാണ്‍..
    സത്യത്തില്‍ തരിച്ചിരുന്നു പോയി...
    കവിതയും, അവതരണവും മനസ്സിനെ വല്ലാണ്ട് ഉലപ്പിച്ച് കളഞ്ഞു...
    ഇവിടെ വന്നും അമ്മയെ പല തവണ കേട്ടു..
    ഓരോ തവണയും ഉള്ളിലെ നീറ്റത്തിന്‍റെ ആഴം കൂട്ടുന്നൂ.

    ReplyDelete
  5. വര്‍ഷിണി പറഞ്ഞത് സത്യമാണ്.. മാമ്പഴത്തിലെ ആലാപനം എനിയ്ക്ക് കാണുവാനുള്ള ഭാഗ്യമുണ്ടായിട്ടില്ല.. മാമ്പഴമെന്നൊരു പ്രോഗ്രാമുണ്ടെന്ന് മിനുടീച്ചര്‍ പറഞ്ഞപ്പോഴാണറിയുന്നത്.. ഇവിടെ കൈരളി ചാനല്‍ കിട്ടുന്നുണ്ടായിരുന്നില്ല. ഇപ്പോള്‍ സണ്‍ ഡയറക്ട് വാങ്ങിച്ചെപ്പോള്‍ എല്ലാം കിട്ടുന്നുണ്ട്.. ഇനി കാണുവാന്‍ ശ്രമിയ്ക്കണം ആ പ്രോഗ്രാം.. എങ്കിലും യൂടൂബില്‍ കാണുവാറുണ്ട് ആ പ്രോഗ്രാം..

    ഇനി കാര്യത്തിലേയ്ക്ക് കടക്കാം.. ഈ കവിത ഇഷ്റ്റപ്പെടുവാന്‍ പ്രത്യേക കാരണം തന്നെയുണ്ട്.. വളരെ ചെറുപ്പത്തില്‍, എന്ന് വെച്ചാല്‍ പ്രൈമറി സ്കൂളിലൊക്കെ പഠിയ്ക്കുന്ന പ്രായത്തിലൊയ്ക്കെ കേട്ടു പഠിച്ച ഒരു കവിതയാണിത്. എന്റെ ചേട്ടന്‍ ഒരു കവിത പ്രേമിയാണ്.. അന്നൊക്കെ കസറ്റില്‍ കവിതകള്‍ ഇറങ്ങി തുടങ്ങിയിരുന്ന കാലം.. ഈ കവിത ഒ.എന്‍.വി വളരെ ഈണത്തില്‍ പാടുന്നത് കേട്ട് പഠിച്ചു.. ചേട്ടന്‍ കൂടെ പാടുന്നുണ്ടായിരിയ്ക്കും.. ഈ കവിതയിലെ പ്രമേയം അന്ന് തന്നെ മനസ്സിനെ വളരെയധികം സ്പര്‍ശിച്ചിരുന്നു.. മതിലുകള്‍ കാണുമ്പോള്‍ ഞാനീ കവിത ഓര്‍ക്കും.. ഈ അമ്മയെ ഓര്‍ക്കും.. കല്പണിക്കാരെ ഓര്‍ക്കും.. ഇന്നിപ്പോള്‍ വര്‍ഷിണിയുടെയും സമീര്‍ ഭായുടേയും (കോതമ്പുമണികള്‍) ഓര്‍മകള്‍ കണ്ടപ്പോള്‍ കുറച്ക് പിറകോട്ട് ഞാനും നടന്നുപോയി.. :)

    ReplyDelete
  6. ഗീതാഞ്ജലി എന്ന ഒരു കവിത ഒന്ന് കിട്ടാന്‍ സാധ്യതയുണ്ടോ ?

    ReplyDelete
    Replies
    1. “പകൽ വേളയിൽ അവരെന്റെ
      വീട്ടിൽ വന്നു പറഞ്ഞു
      "ഞങ്ങൾക്കിവിടുത്തെ ഏറ്റവും
      ചെറിയ മുറി മതിയാവും"
      അവർ പറഞ്ഞു
      "നിന്റെ ഈശ്വരാരാധനയിൽ
      ഞങ്ങൾ സഹായിക്കാം"
      എന്നാൽ ഇരവിന്റെയിരുളിൽ
      അവരെന്റെ പവിത്രമായ
      ആരാധനാലയത്തിനുള്ളിൽ
      കടന്നുകയറി കലാപം കൂട്ടി
      പൂജാമുറിയിലെ ഈശ്വരനൈവേദ്യങ്ങൾ
      അവിശുദ്ധമായ ദുരയോടെ
      അവർ കവർന്നെടുക്കുന്നത് ഞാൻ കണ്ടു”

      ഇതാണൊ സുഹൃത്തേ താങ്കളന്വേഷിച്ച കവിത? ഇതിന്റെ ഓഡിയോ ഇറങ്ങിയിട്ടുണ്ടോ?

      Delete