കിഴക്കന്‍ മാമലമുകളില്‍
കിഴക്കന്‍ മാമലമുകളില്‍
എന്നാലുമെനിയ്ക്ക് കേറുവാന്‍
കഴിവേഴതാ ദിക്കില്‍
കടല്‍ പോലെ
നീലക്കുറിഞ്ഞി പൂക്കുന്നൊരിടമുണ്ട്
എന്നാണവര്‍ പറയുന്നു
അവിടെ കാറ്റല്ല
അവിടെ പൂങ്കാറ്റാണ്
അതിനു കണ്ണന്റെ
ഉടലൊളിയുമാണതു
കോരി കോരി കുടിയ്ക്കാന്‍ തോന്നിടും
മതിവരില്ലെന്നവര്‍ പറയുന്നു
അവിടെ കാറ്റല്ല
അവിടെ പൂങ്കാറ്റാണ്
അതിനു കണ്ണന്റെ
ഉടലൊളിയുമാണതു
കോരി കോരി കുടിയ്ക്കാന്‍ തോന്നിടും
മതിവരില്ലെന്നവര്‍ പറയുന്നു
അവിടെയാകാശം ഹരിതമാവുന്നു
പ്രകൃതി പുഞ്ചിരിയടക്കി നില്‍ക്കുന്നു
അവിടം ദൈവത്തിന്‍ മനസ്സുപോല്‍
തെളിഞ്ഞലിഞ്ഞതാണെന്നുമവര്‍ പറയുന്നു
അവിടെയാകാശം ഹരിതമാവുന്നു
പ്രകൃതി പുഞ്ചിരിയടക്കി നില്‍ക്കുന്നു
അവിടം ദൈവത്തിന്‍ മനസ്സുപോല്‍
തെളിഞ്ഞലിഞ്ഞതാണെന്നുമവര്‍ പറയുന്നു
ഇരുണ്ട മാമല കിടന്നു മൂകമായ്
തപം ചെയ്യുന്നു പോലും വളരെ നാള്‍
പിന്നെയൊരു പന്തീരാണ്ടു കഴിയവേ
മിന്നി ചുകന്നു നീലിച്ച വെളിച്ചം
വീശിക്കൊണ്ടെഴുന്നുള്ളും കുറുഞ്ഞിപൂക്കള്‍
വിളിച്ചുവോ പൂക്കള്‍
വിളിച്ചുവോ പൂക്കള്‍
പൊടുന്നനെ ചിറകിളക്കങ്ങള്‍
മിന്നിതിളക്കങ്ങള്‍
ജീവചലന കോടികള്‍
മുഴങ്ങും തമ്പുരു ധ്വനികള്‍
ജീവചലന കോടികള്‍
മുഴങ്ങും തമ്പുരു ധ്വനികള്‍
ഉത്സവം കൊടിയേറും വീണ്ടും
ഒരു പന്തീരാണ്ടിലൊരിയ്ക്കല്‍ മാത്രം
ഒരു പന്തീരാണ്ടിലൊരിയ്ക്കല്‍ മാത്രം
ഞാനറിയുന്നു
വീണ്ടും കുറിഞ്ഞിപൂക്കുമ്പോള്‍
മലനിരകളില്‍ കയറി ചെല്‍വാനെന്‍
കഴലുകള്‍ക്കാമോ
പതുക്കെ വാര്‍ദ്ധക്യം
പടിവാതിയ്ക്കല്‍ വന്നിരിയ്ക്കുന്നു
മോഹം മതി അടങ്ങെന്നു
മതി ശാസിയ്ക്കുന്നു
മോഹം മതി അടങ്ങെന്നു
മതി ശാസിയ്ക്കുന്നു
നിനക്കു വേണ്ടി
നിന്‍ കിടാങ്ങള്‍ കാണുമാ
വസന്തമെന്നും ഞാന്‍ ജപിയ്ക്കുന്നു
പക്ഷെ, മഴുവും തീയുമായ്
കഴുകന്‍ കണ്ണുമായ് വരില്ലയോ മര്‍ത്യന്‍
അവിടെയും നാളെ
അവിടെ റബ്ബറിന്‍ നിരകള്‍ നീളുമോ?
അവിടെ പദ്ധതിയിരമ്പിയെത്തുമോ?
ഇനി പന്തീരാണ്ടു കഴിയുമ്പോള്‍
വീണ്ടും കിഴക്കന്‍ മേട്ടിലാ
കുറിഞ്ഞി പൂക്കുമോ?
ഇനി പന്തീരാണ്ടു കഴിയണം
ഇനി പന്തീരാണ്ടു കഴിയണം
കാത്തിന്നിരിയ്ക്ക വയ്യെന്നു പുലമ്പി ഉന്മത്തം
കിളിപറക്കുമ്പോള്‍ മനസ്സുപാഞ്ഞങ്ങോട്ടണയുന്നു
പതഞ്ഞിളകും പൂങ്കടല്‍
തിരകളില്‍ ചെന്നു പതിയ്ക്കുന്നു
നറും നിലാവിലെന്ന പോല്‍
അതില്‍ കുളിയ്ക്കുന്നു,
ചിറകിളക്കുന്നു..
പറഞ്ഞയക്കുന്നു
കദനവും, ചൂടും, പുകയും വിങ്ങുമീ
നഗരത്തിന്‍ ശൂന്യമനസ്സിന്‍ നേര്‍ക്കിതാ
വിദൂരമാമൊരു മധുര കൂജനം
അപൂര്‍വ്വമാമൊരു സുനീല ചൈതന്യം
കദനവും, ചൂടും, പുകയും വിങ്ങുമീ
നഗരത്തിന്‍ ശൂന്യമനസ്സിന്‍ നേര്‍ക്കിതാ
വിദൂരമാമൊരു മധുര കൂജനം
അപൂര്‍വ്വമാമൊരു സുനീല ചൈതന്യം
കവിത: കുറിഞ്ഞിപൂക്കള്‍
രചന: സുഗതകുമരി
ആലാപനം: കാവാലം ശ്രീകുമാര്‍
നമ്മുടെ ഗ്രാമക്കാഴ്ചകളെല്ലാം മണ്മറഞ്ഞുകൊണ്ടിരിയ്ക്കുകയാണ്... നമ്മുടേത് മാത്രമായ പല സസ്യജാലങ്ങളും ഇതിനകം തന്നെ മണ്മറഞ്ഞുപോയിക്കഴിഞ്ഞിരിയ്ക്കുന്നു.. നാമായി ഒന്നും നശിപ്പിയ്ക്കാതിരിയ്ക്കുക, ഇതായിരിയ്ക്കട്ടെ നമ്മുടെ ജീവവാക്യം.. ഏവര്‍ക്കും ശുഭദിനാശംസകള്‍!
ReplyDeleteനല്ല കവിത...... ആശംസകള്‍
ReplyDeleteസന്തോഷം ഡോക്ടര്‍!
Deleteഇഷ്ടപ്പെട്ടു.
ReplyDeleteആശംസകള്‍
നന്ദി സര്!
Deleteഞാന്‍ കേള്‍ക്കുകയാണ്. ഉറങ്ങുന്ന ഭാര്യയെ ശല്യപ്പെടുത്താതെ, ഹെഡ് ഫോണ്‍ വച്ചുകൊണ്ട്. സുഗതകുമാരി ചെവിയിലൂടെ ഹൃദയത്തിലേയ്ക്ക് പ്രവേശിക്കുന്നു. നന്ദി സുഹൃത്തേ.
ReplyDeleteഅജിത്തേട്ടന്റേയും, തങ്കപ്പന്‍ സാറിന്റേയുമൊക്കെ സാന്നിധ്യമാണ് പുലര്‍ക്കാലത്തിലെ ഓരോ കാവ്യപുഷ്പവും വിരിയിയ്ക്കുവാന്‍ എന്നെ പ്രചോദിതമാക്കുന്നത്..
Deleteഒട്ടേറെപ്പേര്‍ ഇവിടെ വന്ന് കവിതകള്‍ കേള്‍ക്കുന്നുണ്ടെന്നറിയാം.. എങ്കിലും ഒന്ന് മിണ്ടുമ്പോഴല്ലേ ആ സാന്നിധ്യം കൂടുതല്‍ അടുത്തറിയുവാന്‍ കഴിയുന്നത്..!
ശുഭദിനാശംസകള്‍ നേരുന്നു..!
ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. കവിതയെ ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടിയുള്ള ഒരു സമര്‍പ്പണം; അതാണ് പുലര്‍ക്കാലം. കവിതയെ ഇഷ്ടപ്പെടുന്ന സമാന ഹൃദയര്‍ ഉണ്ടെന്നറിയുമ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നു... ഓരോ കവിതയും ഒട്ടേറെ ആശയങ്ങള്‍ അനുവാചകരുമായി സംവദിയ്ക്കുന്നു. ചിലത് ചിന്തിപ്പിയ്ക്കുന്നു, ചിലത് നൊമ്പരപ്പെടുത്തുന്നു, മറ്റു ചിലത് മനസ്സിനെ തരളിതമാക്കുന്നു... പലരും ഇന്നുവരെ കേള്‍ക്കാത്ത ചില കവിതകള്‍ പുലര്‍ക്കാലത്തിലൂടെ നിങ്ങള്‍ക്കേവര്‍ക്കും കേള്‍ക്കാനുള്ള അവസരം ഇതിലൂടെ സാധ്യമാകും!
ReplyDeleteനന്ദി പ്രിയരേ..
സ്നേഹം..!
കേൾവിയുടെ ലോകത്തേക്ക് കവിതയെ വീണ്ടും എത്തിച്ച താങ്കൾക്കു നന്ദി...
ReplyDeleteനന്ദി സുഹൃത്തെ!
Delete