Saturday 13 August 2011

തിരികെയാത്ര




മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും
മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും

വാമനന്മാരായ് അളന്നളന്നവരെന്‍റെ
തീരങ്ങളില്‍ വേലിചാര്‍ത്തി
വേദന, പാരതന്ത്ര്യത്തിന്‍റെ വേദന
പോരൂ ഭഗീരഥാവീണ്ടും

തുള്ളിക്കളിച്ചു പുളിനങ്ങളെ പുല്‍കി
പുലരികളില്‍ മഞ്ഞാട ചുറ്റിക്കഴിഞ്ഞ നാള്‍
വെയിലാറുവോളം കുറുമ്പന്‍ കുരുന്നുകള്‍
നീര്‍തെറ്റിനീരാടി നീന്തികളിച്ചനാള്‍

വയലില്‍ കലപ്പക്കൊഴുവിനാല്‍ കവിതകള്‍
വിരിയിച്ചു വേര്‍പ്പണിഞ്ഞവനും കിടാക്കളും
കടവിലാഴങ്ങളില്‍ കുളിരേറ് റുനിര്‍വൃതി
കരളില്‍ തണുപ്പായ് പുതച്ചോരു നാളുകള്‍

കെട്ടുപോകുന്നൂ വസന്തങ്ങള്‍ പിന്നെയും
നഷ്ടപ്പെടുന്നെന്‍റെ ചടുല വേഗം
ചൂതിന്‍റെ ഈടു ഞാന്‍ ആത്മാവലിഞ്ഞുപോയ്
പോരൂ ഭഗീരഥാ വീണ്ടും

എന്‍റെ പൈകന്നിനു നീര്‍ കൊടുത്തീടാതെ
എന്‍റെ പൊന്മാനിനു മീനു നല്‍കീടാതെ
എന്‍റെ മണ്ണിരകള്‍ക്കു ചാലു നല്‍കീടാതെ
കുസൃതി കുരുന്നുകള്‍ ജല കേളിയാടാതെ

കുപ്പിവളത്തരുണി മുങ്ങി നീരാടാതെ
ആറ്റുവഞ്ചി കുഞ്ഞിനുമ്മ നല്‍കീടാതെ
വയലു വാരങ്ങളില്‍ കുളിരു കോരീടാതെ
എന്തിന്നു പുഴയെന്ന പേരു മാത്രം?

പോരൂ ഭഗീരഥാ വീണ്ടും
കൊണ്ടു പോകൂ ഭഗീരഥാ വിണ്ണില്‍

നായാടി മാടിനെ മേച്ചു പരസ്പരം
പോരാടി കാട്ടില്‍ കഴിഞ്ഞ മര്‍ത്ത്യന്‍
തേടിയതൊക്കെയെന്‍ തീരത്തു നല്കി ഞാന്‍
നീരൂറ്റി പാടം പകുത്തു നല്കി

തീറ്റയും നല്‍കി തോറ്റങ്ങള്‍ നല്‍കി
കൂട്ടിന്നു പൂക്കള്‍ പുല്‍ മേടുനല്‍കി
പാട്ടും പ്രണയവും കോര്‍ത്തു നല്‍കി
ജീവന സംസ്കൃതിപ്പെരുമ നല്‍കി

സംഘ സംഘങ്ങളായ് സംസ്കാര സഞ്ചയം
പെറ്റു വളര്‍ത്തി പണിക്കാരിയമ്മ പോല്‍
പൂഴിപരപ്പായി കാലം അതിന്നുമേല്‍
ജീവന്‍റെ വേഗത്തുടിപ്പായി ഞാന്‍

വിത്തെടുത്തുണ്ണാന്‍ തിരക്കുകൂട്ടുമ്പൊഴീ
വില്പനക്കിന്നു ഞാന്‍ ഉത്പന്നമായ്
കൈയില്‍ ജലം കോരി സൂര്യബിംബം നോക്കി
അമ്മേ ജപിച്ചവനാണു മര്‍ത്ത്യന്‍

ഗായത്രി ചൊല്ലാന്‍ അരക്കുമ്പിള്‍ വെള്ളവും
നീക്കാതെ വില്‍ക്കാന്‍ കരാറു കെട്ടി
നീരുവിറ്റമ്മതന്‍ മാറുവിറ്റു
ക്ഷീരവും കറവ കണക്കു പെറ്റു

ഇനിവരും നൂറ്റാണ്ടില്‍ ഒരു പുസ്തകത്താളില്‍
പുഴയെന്ന പേരെന്‍റെ ചരിത പാഠം
ചാലുകളിലെല്ലാമുണങ്ങിയ മണല്‍ കത്തി
നേരമിരുണ്ടും വെളുത്തും കടന്നുപോം
ഒടുവില്‍ അഹല്യയെപ്പോലെ വസുന്ധര
ഒരു ജലസ്പര്‍ശമോക്ഷം കൊതിക്കും

അവിടെയൊരു ശ്രീരാമ ശീതള സ്പര്‍ശമായ്
തിരികെ ഞാനെത്തുംവരേക്കാനയിക്കുക
മാമുനീശാപം മഹാ ശോകപര്‍വ്വം
നീ തപം കൊണ്ടെന്‍റെ മോക്ഷ ഗമനം

ഉള്ളുചുരന്നൊഴുകി സകര താപം കഴുകി
പിന്നെയും ഭൂമിക്കു പുളകമേകി
അളവു കോലടിവച്ചളന്നു മാറ്റുന്നെന്‍റെ
കരളിലൊരു മുളനാഴിയാഴം തെരക്കുന്നു

ഒരു ശംഖിലാരും തൊടാതെന്‍റെ ആത്മാവു
കരുതി വയ്കൂന്നു ഭവാനെയും കാത്തു ഞാന്‍
വന്നാ കരങ്ങളിലേറ്റുകൊള്‍കെന്നെ ഈ
സ്നേഹിച്ച ഭൂമി ഞാന്‍ വിട്ടുപോരാം

മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും
വരിക ഭഗീരഥാ വീണ്ടും



കവിത: തിരികെയാത്ര
രചന: മുരുഗന്‍ കാട്ടാക്കട
ആലാപനം: മുരുഗന്‍ കാട്ടാക്കട

2 comments:

  1. ഓരോ വരിയും മനസ്സില്‍ പതിഞ്ഞതാണ്, ഏറ്റവും മനോഹരം ഏതെന്നു പറയുക വയ്യ!
    ഇനിയും ഇങ്ങനെ തന്നെ മുന്നോട്ടു പോയാല്‍ , അഹല്യയെപ്പോലെ ശാപമോക്ഷത്തിന് കാത്തിരിക്കുന്ന കാലം അതിവിദൂരമാകില്ല.
    മടുത്തിരിക്കുന്നു, തിരികെ യാത്ര ഞാനും മോഹിച്ചു പോവുന്നു. നിഷ്കളങ്കമായ കുട്ടിക്കാലത്തേക്ക്, വിശാലമായ സ്വപ്നങ്ങളിലേക്ക്, കഴിയുമെങ്കില്‍ അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക്..
    ഒരു ശംഖിലാരും തൊടാതെന്‍റെ ആത്മാവു കരുതി വയ്കൂന്നു ഭവാനെയും കാത്തു ഞാന്‍.. കൂടിക്കൊണ്ടു പോവാന്‍ ഒരു ഭഗീരഥനും കഴിയില്ലല്ലോ?
    nandi anil..

    ReplyDelete
    Replies
    1. ഒട്ടനവധി പുരസ്ക്കാരങ്ങള്‍ തേടിയെത്തിയതാണ് കാട്ടാക്കടയുടെ ഈ കവിതയ്ക്ക്.. പ്രകൃതിയെ വികലമാക്കിക്കൊണ്ടിരിയ്ക്കുന്ന നാമേവര്‍ക്കുമുള്ള ഒരു താക്കീതാണിത്..

      ഇന്നലെ ഇവിടെ തന്നെയായിരുന്നല്ലേ... സന്തോഷം അവന്തിക, കേള്‍ക്കാത്ത കവിതകള്‍ ഇവിടെ ഉണ്ടെങ്കില്‍ സമയം പോലെ അതൊക്കെ ആസ്വദിയ്ക്കൂ.. :)

      Delete