Saturday 13 August 2011

ഭ്രാന്തന്മാര്‍













ഭ്രാന്തന്മാര്‍ക്ക് ജാതിയോ മതമോ ഇല്ല
ഭ്രാന്തികള്‍ക്കും..
നമ്മുടെ ലിംഗ വിഭജനങ്ങള്‍ അവര്‍ക്ക് ബാധകമല്ല
അവര്‍ പ്രത്യയ ശാസ്ത്രങ്ങള്‍ക്ക്  പുറത്താണ്
അവരുടെ വിശുദ്ധി നാം അര്‍ഹിക്കുന്നില്ല
ഭ്രാന്തരുടെ ഭാഷ സ്വപ്നത്തിന്റേതല്ല
മറ്റൊരു യാതാര്‍ത്ഥ്യത്തിന്റേതാണ്
അവരുടെ സ്നേഹം നിലാവാണ്
പൌര്‍ണ്ണമി ദിവസം അത് കവിഞ്ഞൊഴുകുന്നു
മുകളിലേക്ക് നോക്കുമ്പോള്‍ അവര്‍ കാണുന്നത്
നാം കേട്ടിട്ടേയില്ലാത്ത ദേവതമാരെയാണ്
അവര്‍ ചുമല്‍ കുലുക്കുന്നതായ് നമുക്ക് തോന്നുന്നത്
അദൃശ്യമായ ചിറകുകള്‍ കുടയുമ്പോഴാണ്
ഈച്ചകള്‍ക്കും ആത്മാവുണ്ടെന്ന് അവര്‍ കരുതുന്നു
പുല്‍ച്ചാടികളുടെ ദൈവം പച്ചനിറത്തില്‍,
നീണ്ടകാലുകളില്‍ ചാടി നടക്കുന്നു എന്നും
ചിലപ്പോള്‍ അവര്‍ വൃക്ഷങ്ങളില്‍ നിന്ന്
ചോരയൊലിയ്ക്കുന്നത് കാണുന്നു
ചിലപ്പോള്‍ തെരുവില്‍ നിന്ന്
സിംഹങ്ങള്‍ അലറുന്നത് കാണുന്നു
ചിലപ്പോള്‍ പൂച്ചയുടെ കണ്ണില്‍
സ്വര്‍ഗ്ഗം തിളങ്ങുന്നത് കാണുന്നു
ഇക്കാര്യങ്ങളില്‍ അവര്‍ നമ്മെപ്പോലെ തന്നെ
എന്നാല്‍ ഉറുമ്പുകള്‍ സംഘം ചേര്‍ന്ന് പാടുന്നത്
അവര്‍ക്ക് മാത്രമേ കേള്‍ക്കാനാവൂ
അവര്‍ വായുവില്‍ വിരലോടിയ്ക്കുമ്പോള്‍
മദ്ധ്യധരണ്യാഴിയിലെ കൊടുക്കാറ്റിനെ
മെരുക്കിയെടുക്കുകയാണ്
കാല്‍ അമര്‍ത്തിചവിട്ടുമ്പോള്‍
ജപ്പാനിലെ ഒരു അഗ്നിപര്‍വ്വതം
പൊട്ടിതെറിയ്ക്കാതെ നോക്കുകയും
ഭ്രാന്തന്മാരുടെ കാലം വേറൊന്നാണ്
നമ്മുടെ ഒരുനൂറ്റാണ് അവര്‍ക്കൊരു നിമിഷം മാത്രം
ഇരുപത് ഞൊടിമതി അവര്‍ക്ക് കൃസ്തുവിലെത്താന്‍
ആറു ഞൊടികൂടി ബുദ്ധനിലെത്താന്‍
ഒരു പകല്‍ കൊണ്ട് അവര്‍
ആദിയിലെ വന്‍ വിസ്ഫോടനത്തിലെത്തുന്നു
ഭൂമി തിളച്ചുമറിയുന്നത് കൊണ്ടാണ്
അവര്‍ എങ്ങുമിരിയ്ക്കാതെ നടന്നുകൊണ്ടേയിരിയ്ക്കുന്നത്
ഭ്രാന്തന്മാര്‍ നമ്മെപ്പോലെ ഭ്രാന്തന്മാരല്ല...!!!


ഭ്രാന്തന്മാര്‍ക്ക് (Click here to download)
കവിത: ഭ്രാന്തന്മാര്‍
രചന: സച്ചിദാനന്ദന്‍
ആലാപനം: സച്ചിദാനന്ദന്‍

No comments:

Post a Comment