Saturday 12 April 2014

എന്റെ ദന്തഗോപുരത്തിലേയ്ക്ക് ഒരു ക്ഷണക്കത്ത്



ഞാനെന്റെ വാത്മീകത്തിൽ
ഇത്തിരിനേരം ധ്യാനലീനനായിരുന്നത്
മൗനമായ്  മാറാനല്ല
മൗനത്തെ മഹാശബ്ദമാക്കുവാൻ
നിശ്ചഞ്ചല ധ്യാനത്തെ
ചലനമായ് ശക്തിയായുണർത്തുവാൻ
അന്തരന്ദ്രിയ നാഭീ പത്മത്തിനുള്ളിൽ
പ്രാണസ്ഫന്ദങ്ങൾ സ്വരൂപിച്ച്
വിശ്വരൂപങ്ങൾ തീർക്കാൻ
അവയും ഞാനും തമ്മിലൊന്നാവാൻ
യുഗചക്രഭ്രമണ പഥങ്ങളിൽ
ഉഷസ്സായ് നൃത്തം വെയ്ക്കാൻ
ഞാനെന്റെ വാത്മീകത്തിൽ
ഇത്തിരിനേരം ധ്യാനലീനനായ് ഇരുന്നു പോയ്
മനസ്സിൻ സർഗ്ഗധ്യാനം
ഉടവാളുരുക്കി ഞാൻ വീണ തീർത്തത്
നാട്ടിലുറക്കു പാട്ടും പാടി സഞ്ചരിയ്ക്കുവാനല്ല
കാറ്റടിച്ചിളക്കുന്ന കാലത്തിൻ ധീരസ്വരം
മാറ്റത്തിൻ രാഗം താനം പല്ലവിയാക്കാനല്ലോ
മനുഷ്യ മസ്തിഷ്ക്കത്തോടല്ല
മാംസത്തോടല്ല
മനുഷ്യ ഹൃദയത്തിനോടെ
കാവ്യ ഹൃദയം സംസാരിയ്ക്കൂ
പടവാളിനേക്കാളും വീണയ്ക്കേ
വൈകാരിക പരിവർത്തനങ്ങളെ
മനസ്സിൽ തീർക്കാനാവൂ
നാലുകെട്ടുകൾക്കുള്ളിൽ
പൂർവ്വികരുടെ  പടവാളിനു
പൂവർച്ചിച്ച പൂണൂലിനു പാരമ്പര്യം
അവയോടൊപ്പം വലിച്ചെറിഞ്ഞ്
മനുഷ്യന്റെ കവിയായ്
ദശാബ്ദങ്ങൾ പിന്നിട്ടു വരുന്നു ഞാൻ
ഉടഞ്ഞു കിടക്കുന്ന വിഗ്രഹങ്ങളെ
മണ്ണോടിഞ്ഞു തകരുന്ന
ഞാനെന്ന ഭാവങ്ങളെ
നഗ്നപാദനായ്  പിന്നിട്ടെത്തി ഞാൻ
ആത്മാവിലെ ഭദ്രദീപത്തിൻ
പട്ടുനൂൽ തിരികെടുത്താതെ
ഞാനെന്റെ വാത്മീകത്തിൽ
ഇത്തിരിനേരം ധ്യാനലീനനായിരുന്നപ്പോൾ
ശബ്ദമുണ്ടാക്കി നിങ്ങൾ
ദന്തഗോപുരമെന്നു പേരിട്ടു
രക്തത്തിന്റെ ഗന്ധമുള്ളൊരി
കൊച്ചു വാത്മീകത്തിനു നിങ്ങൾ
മൺകുടങ്ങളിൽ ഭൂതത്തന്മാരെ
അടയ്ക്കുന്ന മന്ത്രശക്തിയുമായ്
കാലത്തിൻ കടൽകരയ്ക്ക്
കല്ലെറിഞ്ഞുടയ്ക്കുവാൻ
വന്നു നിൽക്കുന്നു
ശൈലിവല്ലഭന്മാരാം നിങ്ങൾ
പൊയ്മുഖങ്ങളുമായ്
എറിഞ്ഞാലുടയില്ല
മന്ത്രാസ്ത്രനിര വാരിചുരഞ്ഞാൽ മുറിയില്ല
ഈ മൺപുറ്റിൻ രോമം പോലും
അറിയില്ലെങ്കിൽ ചെന്നു ചോദിയ്ക്കൂ
മനസ്സിലെ മറവിയുറയ്ക്കിയ
മൗനത്തിനോടെന്നെ പറ്റി
അനുഭൂതികൾ വന്നു
വിരൽതൊട്ടുണർത്തുമ്പോൾ
അവയോടൻവേഷിയ്ക്കൂ
കവിയാം എന്നെ പറ്റി
അകത്തെ ചിപ്പിയ്ക്കുള്ളിൽ
സ്വപ്നത്തിൻ മുത്തുണ്ടെങ്കിൽ
അതിനോടൻവേഷിച്ചാൽ
അറിയാം എന്നെ പറ്റി
നാളെത്തെ പ്രഭാതത്തിൻ
സിന്ദൂരാരുണ ജ്വാലാനാളങ്ങൾ പറയും
ഈ തീയിന്റെ ഇതിഹാസം
വിരിയും വൈശാഖത്തിൻ
പത്മരാഗങ്ങൾ നാളെ പറയും
ഈ പൂവിന്റെ ഇതിഹാസം
ചോദിയ്ക്കാൻ, അറിയുവാൻ
മടിയാണെങ്കിൽ
നിങ്ങളീ ദിനരാത്രങ്ങൾതൻ
വെളിച്ചങ്ങളിലൂടെ നഗ്നപാദരായ്
എന്റെ ദന്തഗോപുരത്തിലേയ്ക്കെത്തുക
വരവേൽക്കാൻ വാതിൽക്കലുണ്ടാകും ഞാൻ
ഞാനെന്റെ വാത്മീകത്തിൽ
ഇത്തിരിനേരം ധ്യാനലീനനായിരുന്നത്
മൗനമായ്  മാറാനല്ല!

 
ഞാനെന്റെ (Click here to download)
കവിത: എന്റെ ദന്തഗോപുരത്തിലേയ്ക്ക് ഒരു ക്ഷണക്കത്ത്
രചന: വയലാർ
ആലാപനം: മധുസൂദനൻ നായർ

15 comments:

  1. വയലാര്‍+മധുസൂദനന്‍= ഗ്രേറ്റ്!!!!

    ReplyDelete
  2. സുപ്പര്‍ :) നന്ദി ഇത് ഷെയര്‍ ചെയ്തതിനു .

    ReplyDelete
  3. കേട്ടാസ്വദിച്ചു!!!
    നന്ദി കൊച്ചുമുതലാളി.
    ആശംസകള്‍

    ReplyDelete
  4. സുന്ദരം...എപ്പോഴോ വായിച്ചവ ഇങ്ങനെ ചൊല്ലി കേൾക്കുമ്പോൾ എത്ര സുഖം

    ReplyDelete
  5. സത്യം അമ്പിളി... പ്രത്യേകിച്ചും ശ്രീ മധുസൂദനൻ സാറിന്റെ ആലാപനം...

    ഞാൻ ആദ്യമായിട്ടാണിവിടെ... വീണ്ടും സന്ദർശിക്കുവാൻ വേണ്ടി ഇത് എന്റെ ബ്‌‌ളോഗ് ലിസ്റ്റിൽ ചേർക്കുന്നു...

    ReplyDelete
  6. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!

    ReplyDelete
  7. മനോഹരം... നന്ദി ...അനിൽ ..

    ReplyDelete
  8. എന്റെ ദന്തഗോപുരത്തിലേയ്ക്കെത്തുക
    വരവേൽക്കാൻ വാതിൽക്കലുണ്ടാകും ഞാൻ
    ഞാനെന്റെ വാത്മീകത്തിൽ

    ReplyDelete
  9. രക്തത്തിന്റെ ഗന്ധമുള്ളൊരി കൊച്ചു വാത്മീകത്തിനു നിങ്ങൾ മൺകുടങ്ങളിൽ ഭൂതത്തന്മാരെ അടയ്ക്കുന്ന മന്ത്രശക്തിയുമായ് കാലത്തിൻ കടൽകരയ്ക്ക് കല്ലെറിഞ്ഞുടയ്ക്കുവാൻ വന്നു നിൽക്കുന്നു

    ReplyDelete
  10. Thank you for this poems post.

    ReplyDelete
  11. ഞാനെന്റെ വാത്മീകത്തിൽ ഇത്തിരിനേരം ധ്യാനലീനനായിരുന്നത് മൗനമായ് മാറാനല്ല മൗനത്തെ മഹാശബ്ദമാക്കുവാൻ


    എന്തൊരു വരികൾ...!

    ReplyDelete
  12. Could you please share the mp3 audio of this kavitha. I appreciate that. Thank you.

    ReplyDelete
    Replies
    1. Sorry, I just saw your comment here.. Please send a hi to anilkumarkarimbanakkal@gmail.com. I will eamail you the Mp3

      Delete