Saturday 9 March 2013

നാടുചുറ്റിപക്ഷി


നാടുചുറ്റിപക്ഷിയെത്തുന്നു വീണ്ടും
നാടുകൾ കാടുകൾ താണ്ടി
വള്ളുവനാടും തിരുവാഴുംകോടും
ഏഴുമലകളും താണ്ടി
നാളുകളേറെ കഴിഞ്ഞ നേരത്തവൾ
നിളയുടെ തീരത്ത് ചെന്നു
മാമാങ്കമാടിയ പൂർവ്വികാത്മാക്കളെ
മാനസക്കണ്ണാലെ കണ്ടു

പുഴയിലൂടൊഴുകുന്ന ചുടു ചോര കണ്ടവൾ
പിടയുന്ന മനസ്സോടെ നിന്നു
തീരത്തു നിൽക്കുന്ന പൊന്നരളിയിൽ
തെന്നൽ തേങ്ങിയാടുന്നതും കണ്ടു
മെയ്യനങ്ങാതെ മഹിമകളിലലിയുന്ന
അരുമക്കിടാങ്ങളെ കണ്ടു
അകതാരുനൊന്തിട്ടും നാടുചുറ്റിപക്ഷി
അറിയാത്തമട്ടിൽ പറന്നു

കിള്ളിക്കുറിശ്ശിയിൽ ചെന്നനേരത്തവൾ
കുഞ്ചന്റെ ഫലിതങ്ങൾ കേട്ടു
കുട്ടികൾ പോലും ചിരിയ്ക്കാതിരുന്നപ്പോൾ
കാടുപോൽ നാടെന്നറിഞ്ഞു
തുഞ്ചൻ പറമ്പിലെ കയ്ക്കാത്ത കാഞ്ഞിര-
തരുവിലെ കദനം നുണഞ്ഞു
ആചാര്യനവളാലെ ചൊല്ലിയ ദിവ്യമാം
രാമായണത്തെ തിരഞ്ഞു
തുഞ്ചനെപ്പോലും തിരിച്ചറിയാത്തൊരു
തങ്കക്കിടവിനെ കണ്ടു
ആംഗലേയം ചൊല്ലി ഓടിക്കളിയ്ക്കുന്ന
അരുമതൻ ഇംഗിതം കേട്ടു
അകതാരുനൊന്തിട്ടും നാടുചുറ്റിപക്ഷി
അറിയാത്തമട്ടിൽ പറന്നു

അദ്വൈത വേദാന്തമാദ്യം വിടർത്തിയ
ആദിശങ്കരനെ തിരഞ്ഞു
ആചാര്യതപസ്സിന്റെ പുണ്യം നുകരും
അഹങ്കാര വർഗ്ഗത്തെ കണ്ടു
മതമൈത്രി നിത്യം പുലമ്പുന്ന കൂട്ടരുടെ
മനസ്സിലെ വിഷധൂളി കണ്ടു
കവിയുടെ കാൽപ്പാടു തേടാത്ത കുഞ്ഞിന്റെ
കരിപൂണ്ട സരണികൾ കണ്ടു
ആറടിമണ്ണിൽ ഒടുങ്ങുന്ന വേഗത്തിൻ
അല്പത്ത ജൽപ്പനം കേട്ടു
സ്നേഹിയ്ക്കാനറിയാത്ത ബന്ധങ്ങളാടുന്ന
സമചതുരനടനവും കണ്ടു
നാടുചുറ്റിപക്ഷി പോകാൻ തുടങ്ങുന്നു
നെഞ്ചിൽ നെരിപ്പോടുമായി
നിറകണ്ണുതൂകിയും വിധിയെപഴിച്ചും
ഇനിവരില്ലെന്നവൾ ചൊല്ലി..


കവിത: നാടുചുറ്റിപക്ഷി
രചന: രാജീവ് ആലുങ്കൽ
ആലാപനം: രാജീവ് ആലുങ്കൽ

6 comments:

  1. സ്നേഹിയ്ക്കാനറിയാത്ത ബന്ധങ്ങളാടുന്ന
    സമചതുരനടനവും കണ്ടു

    thx

    ReplyDelete
  2. മനോഹരമായ കവിത..!!
    നന്ദി കൊച്ചുമുതലാളി..!!
    ആശംസകള്‍

    ReplyDelete
  3. നല്ല കവിത
    ശുഭാശംസകൾ....

    ReplyDelete
  4. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം..
    നന്ദി!

    ReplyDelete