Friday 13 April 2012

"പ്രമീള ദേവിയുടെ പ്രണയമേതുപോല്‍..?" പുലര്‍ക്കാലത്തില്‍ വിരിഞ്ഞ ഇരുന്നൂറാമത്തെ പൂവ്!

പുലര്‍ക്കാലത്തില്‍ ഇന്ന് ഇരുന്നൂറമത്തെ കാവ്യപുഷ്പം വിരിയുകയാണ്. എന്നെത്തെയും പോലെ വിശേഷ ദിവസങ്ങളില്‍ ഇവിടെ വിടരുന്ന ഓരോ പൂവുകളിലും ബാബു മാഷിന്റെ മാന്ത്രിക സ്പര്‍ശമുണ്ടായിരിയ്ക്കും! ഇരുനൂറാമത്തെ കവിതയായി പുലര്‍ക്കാലം തിരഞ്ഞെടുത്തത് ശ്രീമതി പ്രമീള ദേവിയുടെ "പ്രണയമേതുപോല്‍" എന്ന കവിതയാണ്.വാഴൂര്‍ ശ്രീ വിദ്യാദി രാജ എന്‍.എസ്.എസ് കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലി ചെയ്യുന്നു. 1994 ല്‍ “നിഷാദം” എന്ന കവിത മഹാകവി കുട്ടമത്ത് അവാര്‍ഡിനര്‍ഹമായി. പ്രണയത്തിന്റെ തീവ്രതയെത്രത്തോളമുണ്ടെന്ന് നാം മനസ്സിലാകുന്നത് പ്രണയം നഷ്ടപ്പെടുമ്പോഴാണ്. കാത്തിരിപ്പിന്റെ ഓരോ നിമിഷങ്ങള്‍ക്കും യുഗങ്ങളുടെ വലിപ്പമുണ്ടായിരിയ്ക്കും.

പ്രണയമേതുപോല്‍ എന്ന കവിത ആദ്യമായി ഞാന്‍ ചൊല്ലികേള്‍ക്കുന്നത് ഒരു പുലര്‍ക്കാലത്താണ്. കഴിഞ്ഞ ഒഴിവുകാലത്ത് മാഷിനെ നേരില്‍ കണ്ടപ്പോഴായിരുന്നു അത്. കവിതയുടെ സൌന്ദര്യം, ഭാവം, തീവ്രത എല്ലാം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ആലാപനം! ശരിയ്ക്കും കോരിത്തരിച്ചുപോയി..! സിന്ധുഭൈരവി രാഗത്തിന്റെ ആരോഹണ അവരോഹണത്തിന് അത്രയ്ക്കും തീവ്രതയുണ്ട്. പുലര്‍ക്കാലത്തില്‍ 200 മത്തെ കവിതയായി മാഷിന്റെ സ്വന്തം കവിത വേണമെന്ന് ഞാന്‍ ഒരു ആഗ്രഹം പ്രകടിപ്പിച്ചു, പകരം ഒരു പുഞ്ചിരിയായിരുന്നു മാഷിന്റെ മുഖത്ത്.. ! ഇരുന്നൂറാമത്തെ കവിതയ്ക്കു മുന്നെ തന്നെ “കുടജാദ്രി” എന്ന മാഷിന്റെ കവിത പുലര്‍ക്കാലത്തിന് സമ്മാനിച്ചു. പിന്നീട്  “സ്നേഹമഴ” എന്ന വര്‍ഷിണിയ്ക്കുള്ള പിറന്നാള്‍ സമ്മാനവും. എന്നിട്ട് ഇരുന്നൂറാമത്തതായി നമുക്ക് പ്രണയമേതുപോല്‍ ചെയ്യാമെന്ന് മാഷ് പറയുകയായിരുന്നു. ഈ സുന്ദരമുഹൂര്‍ത്തത്തില്‍ പ്രണയമേതുപോല്‍ ഇവിടെ പൂവണിയുകയാണ്..

പുലര്‍ക്കാലത്തിലെ എല്ലാ കൂട്ടുകാര്‍ക്കും, പ്രണയിക്കുന്നവര്‍ക്കും, പ്രണയം നഷ്ടപ്പെട്ടവര്‍ക്കുമായി പ്രണയത്തിന്റെ നോവും, നനവുമൊക്കെ ഇഴ ചേര്‍ന്ന ഈ സുന്ദരകാവ്യം സമര്‍പ്പിയ്ക്കുന്നു! ഈ കവിതയെ ഇത്രയും സുന്ദരമാക്കിയത് തീര്‍ച്ചയായും മാഷിന്റെ ആലാപനം തന്നെയാണ്. ശ്രീമതി പ്രമീള ദേവിയ്ക്ക് പുലര്‍ക്കാലത്തിന്റെ ആശംസകള്‍!

ഏവര്‍ക്കും വിഷു ആശംസകള്‍.. നന്ദി!


പ്രണയമേതുപോല്‍?
തൂവല്‍ മുളയ്ക്കുന്ന പുലരി പോലെയോ?
പൂവുകള്‍ പോലെയോ?
ഹൃദയ രക്ത സിന്ദൂരം പടര്‍ന്നെഴും
ഒരു വിലാപമാം മൂവന്തി പോലെയോ?
പ്രണയമേതുപോല്‍?
തൂവല്‍ മുളയ്ക്കുന്ന പുലരി പോലെയോ?
പൂവുകള്‍ പോലെയോ?

ഉടല്‍ പൊതിഞ്ഞു പൊന്നാടകള്‍ ചാര്‍ത്തിടും
ഒരു കണിക്കൊന്നപോലെഴും വേനലോ?
ഉടല്‍ പൊതിഞ്ഞു പൊന്നാടകള്‍ ചാര്‍ത്തിടും
ഒരു കണിക്കൊന്നപോലെഴും വേനലോ?
പുതുമഴപ്പെയ്ത്തിലുണരുന്ന മണ്ണിന്റെ
മദ സുഗന്ധാപിക്ഷിപ്തമാം വര്‍ഷമോ?
പ്രണയമെന്ത് തേന്‍ കിനിയുന്ന സ്വപ്നമോ?
വിരഹമേ മൃത്യൂയെന്നതാം സത്യമോ?

നിഴലു പാകിയ കോണീ ചുവട്ടില്‍
നിന്‍ വരവുകാത്തു കിതപ്പടക്കി
നിഴലു പാകിയ കോണീ ചുവട്ടില്‍
നിന്‍ വരവുകാത്തു കിതപ്പടക്കി
പെരുമ്പറയടിയ്ക്കും മനസ്സൊരുങ്ങീടവേ
യുഗയുഗങ്ങളായ് നിമിഷങ്ങള്‍... ഇഴയവേ..

ഒടുവില്‍ നീയൊരു ചന്ദനത്തെന്നലായ്
മധുരവാക്കിന്‍ മണം തേടിയെത്തവേ
നെറുകയില്‍ കരം ചേര്‍ത്തെന്റെ കണ്‍കളില്‍ നിറയെ
മിന്നല്‍പരപ്പായി തുളുമ്പവേ
ഉഴുതു വിതയേറ്റി ഓരോ കളപറിച്ചരുമയായ്
കൊയ്ത് കൊയ്തു കൂട്ടിടുന്ന കനിവ്
അതല്ലയോ പ്രണയം..!
ഒലിച്ചീടുതിര്‍മണിതന്‍ ഉളക്കരുത്തല്ലയോ..

നിശയില്‍ എന്റെ ഏകാന്ത ശയ്യയില്‍
നിറ നിലാവു പെയ്താകെ കുളിര്‍ക്കവേ
നിശയില്‍ എന്റെ ഏകാന്ത ശയ്യയില്‍
നിറ നിലാവു പെയ്താകെ കുളിര്‍ക്കവേ
കുറുകിയും, തൂവല്‍ കോതിയുമുള്ളിലെ
കിളികല്‍ തെല്ലും ഉറങ്ങാതിരിയ്ക്കവേ
വയലിലെ ചേറുമണവും
ഈ താരക തിരുമിഴി കതിര്‍ വെട്ടവും
നീയെന്നു കരുതിയിങ്ങു ഞാന്‍
കാതോര്‍ത്തിരിയ്ക്കുന്ന കഥമറന്നൊരി
യാമിനി മായവേ..
കരയുവാന്‍ പോലുമരുതാത്ത
നെഞ്ചിലെ കഠിന വേദന
പ്രണയമതല്ലയോ..
കരയുവാന്‍ പോലുമരുതാത്ത
നെഞ്ചിലെ കഠിന വേദന
പ്രണയമതല്ലയോ..

ഇനി വിളിച്ചാല്‍ വരുന്നില്ലെന്നുറച്ച്
നിന്‍ നിഴലുമായും വരേയ്ക്ക്
വാതില്‍പ്പടി മറവിലേയ്ക്ക് പതുങ്ങുമ്പോഴും
ഇനി വിളിച്ചാല്‍ വരുന്നില്ലെന്നുറച്ച്
നിന്‍ നിഴലുമായും വരേയ്ക്ക്
വാതില്‍പ്പടി മറവിലേയ്ക്ക് പതുങ്ങുമ്പോഴും
കടല്‍ത്തിര മദിപ്പിയ്ക്കുന്ന പോല്‍
നീ വിളിയ്ക്കവേ..

ഉടല്‍ വിറച്ചും വിയര്‍ത്തുമോര്‍ത്തോര്‍ത്തും
നിന്നരികിലേയ്ക് വരുമ്പോഴും
അമ്പിളി പൊതുനിലാവലക്കയ്യിലെ
തോണിയായിളകിയാലോല മാടിനീങ്ങുമ്പോഴും
ഉയിരിലൂറും എരിപ്പും, ചവര്‍പ്പുമേ പ്രണയം
ഒരു നിരാലംബമാം സാന്ത്വനം
ഉയിരിലൂറും എരിപ്പും, ചവര്‍പ്പുമേ പ്രണയം
ഒരു നിരാലംബമാം സാന്ത്വനം

പ്രണയമേതുപോല്‍
ജ്വലനമാം, ശാന്തിയാം, പ്രളയമാം
പതഞ്ഞമരുന്ന ചാമ്പലാം..
പ്രണയമേതുപോല്‍
ജ്വലനമാം, ശാന്തിയാം, പ്രളയമാം
പതഞ്ഞമരുന്ന ചാമ്പലാം..

വീഡിയോ വേര്‍ഷന്‍:-




കവിത: പ്രണയമേതുപോല്‍?
രചന: പ്രമീള ദേവി
ആലാപനം & ആവിഷ്ക്കാരം: ബാബു മണ്ടൂര്‍

29 comments:

  1. ഏവര്‍ക്കും പുലര്‍ക്കാലത്തിന്റെ വിഷു ആശംസകള്‍!
    മാഷിനും, പ്രമീളദേവിയ്ക്കും സ്നേഹാശംസകള്‍!

    ReplyDelete
  2. ആദ്യായിട്ടാണെന്നു തോന്നുന്നു ഇതുപോലെ,ഇത്രയും ഫീലോടു കൂടി ഒരു പ്രണയകവിത കേള്‍ക്കുന്നത്.ഒരുപാട് കവിതകള്‍ കേട്ടിട്ടുണ്ട് പ്രണയവും, പ്രണയഭംഗവും,കാത്തിരിപ്പും, മോഹവും ,വിരഹവും വേദനയുമടങ്ങുന്ന പ്രണയകാവ്യങ്ങള്‍ .പക്ഷെ..ഒരു പ്രണയത്തിന്‍റെ എല്ലാ തീവ്രതയും, ജീവിതസത്യങ്ങളും ഇതിലൂടെ കാണാന്‍ കഴിയുന്നുണ്ട്..ഞാനും ഇതിലെവിടെയൊക്കെയോ മിന്നിമറയുന്നതുപോലെ, അല്ല മിന്നിമറയുന്നുണ്ട്.(വിപരീത ദിശയിലാണെന്നു മാത്രം ;)).അതുപോലെ എല്ലാവരുടെ ജീവിതത്തിലും ഇതുപോലെ ഒരു വരിയെങ്കിലും സ്പര്‍ശിക്കാതെ പോകില്ല..കാരണം..യഥാര്‍ത്ഥമായ പ്രണയമാണ് വരികളിലൂടെ പകര്‍ത്തി വെച്ചിട്ടുള്ളത്, ഭാവനയേക്കാള്‍ അനുഭവത്തിന്‍റെ ചൂടാണെന്നു തോന്നുന്ന ഈ വരികള്‍ക്ക് ഇത്രയും സൌന്ദര്യവും..അതു മനസ്സിലേക്ക് ഇത്രപെട്ടെന്നു തുളച്ചു കയറി നേര്‍ത്തൊരു നോവായ് നിറയ്ക്കുന്നതും.. ആ ഫീല്‍ അതേ പോലെ പകര്‍ന്നു വരികള്‍ക്കു ജീവന്‍ വെപ്പിച്ചു ബാബുമാഷും..ഒരുപക്ഷേ..വായിക്കുക മാത്രമായിരുന്നു ചെയ്തിരുന്നെങ്കില്‍ ഇത്രയും ഫീല്‍ കിട്ടുമായിരുന്നില്ല..ഇന്നത്തെ പുലര്‍ക്കാലം മനോഹരം എന്നു പറഞ്ഞാല്‍ മതിയാവില്ല...അതിമനോഹരമെന്നും പറഞ്ഞാലും മതിയാവില്ല..അതുകൊണ്ടു പറയുന്നില്ല..പ്രമീള ടീച്ചര്‍ക്കും, ബാബുമാഷ്ക്കും..പിന്നെ ഇതിവിടെ എത്തിച്ചു തന്ന അനിത്സിനും..ഒരുപാട് നന്ദി..അഭിനന്ദനങ്ങള്‍ ..!
    ഒരുപാട് കവിതകള്‍ ഇതുപോലെ ആ തൂലികയില്‍ നിന്നും ഒഴുകിയെത്തി വരികളായ് മാഷുടെ സ്വരത്തിലൂടെ പുലര്‍കാലത്തെ ധന്യമാക്കട്ടേയെന്ന് ആത്മാര്‍ത്ഥമായ് ആശംസിക്കുന്നു..!!

    ReplyDelete
    Replies
    1. നല്ലൊരു ആസ്വാദനം കിട്ടിയെന്നറിഞ്ഞതില്‍ സന്തോഷം!

      Delete
  3. എന്താ പറയാ...
    പ്രണയത്തിന്മ്റ്റെ നോവ്..
    വാക്കുകളിലും , ശബ്ദത്തിലും ശരിക്കും അനുഭവിച്ചു..
    കവയത്രിയ്ക്കും , മാഷിനും ആശംസകള്‍..
    അനിലിനും..

    ReplyDelete
  4. സുപ്രഭാതം..
    ഒരു തേൻ മഴയായ് വാക്കുകളുടെ സൌന്ദര്യവും സൌരഭ്യവും വേദനയും കാതിൽ കുളിർത്തു മാഷിന്റെ സ്വരം..!

    വരികൾ...ഹൊ...ആ തൂലികയ്ക്ക് ന്റെ പ്രണാമം..
    പ്രണയം വിരഹമില്ലാതെ അപൂർണ്ണമെന്ന് എത്ര സത്യമെന്ന് അറിയുന്നു ഞാൻ..!

    പുലർക്കാലമേ...അഭിമാനം..സന്തോഷം..എന്തു തെരേണ്ടു ഞാൻ എൻ മനം അറിയിയ്ക്കാൻ...!

    നന്ദി ട്ടൊ..
    ന്റെ വിഷു ആശംസകൾ പുലർക്കാലത്തിനും...മാഷിനും...അനിലിനും...!

    ReplyDelete
    Replies
    1. വിരഹം ഒരു മാത്രയായാലും സങ്കടമാണ്.. വിരഹങ്ങളില്ലാത്ത പ്രണയങ്ങളുണ്ടാകട്ടെ എന്ന് പ്രത്യാശിയ്ക്കാം.. നന്ദി വര്‍ഷിണി!

      Delete
  5. അനില്‍ പറഞ്ഞതുപോലെ കവിതയുടെ സൌന്ദര്യം, ഭാവം, തീവ്രത എല്ലാം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ആലാപനം!.
    നിഴലു പാകിയ കോണീ ചുവട്ടില്‍
    നിന്‍ വരവുകാത്തു കിതപ്പടക്കി
    പെരുമ്പറയടിയ്ക്കും മനസ്സൊരുങ്ങീടവേ
    യുഗയുഗങ്ങളായ് നിമിഷങ്ങള്‍... ഇഴയവേ..
    പ്രണയഭാവത്തിന്റെ എല്ലാ ഊഷ്മളതയും ചാലിച്ച വരികൾ.....

    ഈ അനുഭവം തന്നതിന് അനിലിനോട് നന്ദി പറയുന്നു.... ബാബുമാഷിനെയും,പ്രമീള ടീച്ചറെയും അഭിനന്ദനം അറിയിക്കുക...

    ReplyDelete
  6. ബ്ലോഗുകളുടെ സഹയാത്രികനായ ഞാന്‍ ഇത്രയേറെ കവിതകളുള്ള മറ്റൊരു മലയാളബ്ലോഗും ഇതുവരെ കണ്ടിട്ടില്ല.നല്ല കവിതകളുടെ ഒരു റഫറന്‍സ് ബ്ലോഗായി മാറിയിരിക്കുന്നു അനിലിന്റെ പുലര്‍കാലം... ഒരുപക്ഷേ ഇതായിരിക്കും മലയാളകവിതകളുടെ ഏറ്റവും നല്ല റഫറന്‍സ് ബ്ലോഗ്. ബുക് മാര്‍ക് ചെയ്തു വെച്ച് ഇടക്ക് കവിതകേൾക്കാനായി ഇത്ര നല്ല ഒരു ബ്ലോഗ് ഒരുക്കിയതിന് അനിലിന് പ്രത്യേകം നന്ദി പറയുന്നു.

    ReplyDelete
    Replies
    1. പുലര്‍ക്കാലം ഒരു വ്യക്തിയില്‍ മാത്രം ഒതുങ്ങുന്നില്ല മാഷെ..! ഇവിടെ വിരിയുന്ന ഓരോ കവിതകള്‍ക്കും പിന്നില്‍ പലരുടേയും സാന്നിധ്യമുണ്ട്! ഇവിടെ വന്ന് സ്ഥിരമായി കവിത കേള്‍ക്കുന്ന തങ്കപ്പന്‍ സര്‍, അജിത്തേട്ടന്‍, വെള്ളരി പ്രാവ്, അവന്തിക പിന്നെ ഇതിന്റെ തുടക്കം മുതല്‍ ഇതുവരെ എപ്പോഴും കൂടെയുള്ള വര്‍ഷിണി, പിന്നെ ഞങ്ങളുടെ ഏവരുടെ പ്രിയപ്പെട്ട ബാബുമാഷ്, പിന്നെ അസാന്നിധ്യം കൊണ്ട് സാന്നിധ്യമറിയിക്കുന്ന ചിലരും. ഇവിടെ ഞാനൊരു നിമിത്തം മാത്രം. പുലര്‍ക്കാലം കവിതകള്‍ ഇഷ്ടപ്പെടുന്ന സമാനഹൃദയരുടേതാണ്. മാഷിനോട് എത്ര നന്ദിപറഞ്ഞാലും അധികമാവില്ല! ഇനിയും വരിക, കവിതകള്‍ ആസ്വദിയ്ക്കുക..!

      നന്ദി!

      Delete
  7. ഇരുന്നൂറാമത്തെ കവിതാപുഷ്പത്തിനും, ഒരുക്കുന്ന കൊച്ചുമുതലാളിയ്ക്കും, ബാബുമാഷിനും എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  8. വിഷു ആശംസകള്‍!

    ReplyDelete
    Replies
    1. റൈഹാനയ്ക്കും വിഷു ആശംസകള്‍!

      Delete
  9. ഇത്രയും മനോഹരമായ ഒരു വിഷുക്കണി ഒരുക്കിയതിനു നന്ദി സുഹൃത്തേ..
    വിരഹത്തിന്റെ തീവ്രത ഓരോ വരികളിലും നിറഞ്ഞു നില്‍ക്കുന്നു..
    അസാധ്യമായി ആലപിചിരിയ്ക്കുന്നു.. വിഷു ആശംസകള്‍!

    ReplyDelete
  10. ആലാപന മനോഹാരിതകൊണ്ട് ഈ വിഷു ധന്യമാക്കിയതില്‍ ആദ്യമേ നന്ദി അറിയിക്കുന്നു അനില്‍ജി....!!!
    ഹൃദയഹാരിയായി അനുവാചകനെ പിടിച്ചിരുത്തുന്ന രചന..

    വിഷു ആണെങ്കിലും ..അതൊന്നും ഇല്ലാതെ ഓഫീസില്‍ ഇരിക്കുന്ന നുമ്മളെപ്പോലുള്ള അരസികന്മാരായ മലയാളികള്‍ക്ക് ഇതൊക്കെയല്ലേ “ വിഷുക്കൈനീട്ടം”.

    ഒരിക്കല്‍ക്കൂടി ഇതിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍..അഭിനന്ദനങ്ങള്‍..!!

    ReplyDelete
    Replies
    1. തിരക്കാണെങ്കിലും ഒരുവാക്ക് പറഞ്ഞപ്പോള്‍ ഒടി വന്ന് കേട്ടല്ലോ.. ഇഷ്ടപ്പെട്ടന്നറിഞ്ഞതില്‍ അതിലേറെ സന്തോഷം.. !

      Delete
  11. .അഭിനന്ദനങ്ങള്‍.

    ReplyDelete
  12. അതെ പ്രണയം തീനാമ്പ് പോല്‍.
    കവിത പരിചയപ്പെടുത്തിയതിന് നന്ദി

    ReplyDelete
    Replies
    1. തീര്‍ച്ചയായും ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിയ്ക്കാം!

      Delete
  13. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..! നന്ദി!

    ReplyDelete
  14. ഭാവതീവ്രതയാര്‍ന്ന വരികള്‍
    ആലാപനം കവിതയുടെ മാറ്റുകൂട്ടി.
    ഇരുനൂറാമത്തെ പുഷ്പഹാരം കാവ്യദേവതയ്ക്ക് ചാര്‍ത്തിയ കൊച്ചുമുതലാളിയ്ക്ക് അഭിനന്ദനങ്ങളും
    ആശംസകളും.

    ReplyDelete
  15. ഈ കവിത എത്ര കേട്ടിട്ടൂം മതിവരുന്നില്ല!
    കേട്ടുകഴിഞ്ഞിട്ടും കാതില്‍ അലയടിയ്ക്കുന്നതുപോലെ.. മാഷിന്റെ ശബ്ദം അത്രയ്ക്കും വികാര, ഭാവ തീവ്രം..! എനിയ്ക്കു മാത്രമല്ല, ഇവിടെ വന്ന് ഈ കവിത കേട്ട എല്ലാവര്‍ക്കും ഇതേ അനുഭവമായിരിയ്ക്കുമെന്ന് കരുതുന്നു..! മാഷീന്റെയും, പ്രമീളദേവീയുടേയും ഇനിയും വികാര തീവ്രമായ കവിതകള്‍ പുലര്‍ക്കാലത്തിലൂടെ പ്രതീക്ഷിയ്ക്കാം.. :-)

    ഏവര്‍ക്കും കവിത ഇഷ്ടമായതില്‍ സന്തോഷം..!
    നന്ദി!

    ReplyDelete
  16. കവിതയ്ക്ക് ജീവന്‍ നല്‍കിയ ശബ്ദമാധുര്യത്തിനു മുന്നില്‍ ഞാന്‍ ശിരസ്സൂ നമിക്കുന്നു....

    ഇത്ര നല്ല കവിതയ്ക്ക് പിറവി നല്‍കിയ കവയിത്രിയ്ക്കും ഈ കവിത തിരഞ്ഞെടുത്ത് ഞങ്ങള്‍ക്കായി സമര്‍പ്പിച്ച അനിത്സിനും ഒരായിരം ആശംസകള്‍....

    ReplyDelete
  17. എന്തൊരു feel ആണ്.. മാഷേ, ഇത് എത്ര തവണ കേട്ടു എന്നെനിക്കറിയില്ല. ഓരോ ദിവസവും എത്രയോ ആവർത്തി കേൾക്കുന്നു.

    ReplyDelete