Monday 9 April 2012

പൂതപ്പാട്ട്


വിളക്കുവെച്ചു. സന്ധ്യാനാമവും കഴിഞ്ഞു ഉറക്കം തൂങ്ങിക്കൊണ്ട്‌ ഗുണകോഷ്ഠവും ഉരുവിട്ടു. ഇനിയും ഉണ്ണാറായിട്ടില്ലല്ലോ. ഉറങ്ങണ്ട; പൂതത്തെപ്പറ്റി ഒരു പാട്ടു കേട്ടോളു:

കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍
ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍
അയ്യയ്യാ, വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.
കാതില്‍പ്പിച്ചളത്തോട, കഴുത്തില്‍
'ക്കലപലെ' പാടും പണ്ടങ്ങള്‍
അരുകിനലുക്കണിച്ചായക്കിരീടം
തലയിലണിഞ്ഞ കരിമ്പൂതം.
ചെപ്പിണച്ചെമ്മണിക്കുത്തുമുലകളില്‍
ച്ചേലിലിഴയും പൂമാല്യം
പുറവടിവപ്പടി മൂടിക്കിടക്കും
ചെമ്പന്‍ വാര്‍കുഴല്‍ മുട്ടോളം
ചോപ്പുകള്‍ മീതേ ചാര്‍ത്തിയരമണി
കെട്ടിയ വെള്ളപ്പാവാട
അയ്യയ്യാ, വരവഞ്ചിതനൃത്തം
ചെയ്യും നല്ല മണിപ്പൂതം.

എവിടെനിന്നാണിപ്പൂതം വരുന്നത്‌, നിങ്ങള്‍ക്കറിയാമോ?

പറയന്റെ കുന്നിന്റെയങ്ങേച്ചെരിവിലെ
പ്പാറക്കെട്ടിന്നടിയില്‍
കിളിവാതിലില്‍ക്കുടിത്തുറുകണ്ണുംപായിച്ചു
പകലൊക്കെപ്പാര്‍ക്കുന്നു പൂതം.
പൈക്കളെ മേയ്ക്കുന്ന ചെക്കന്മാരുച്ചയ്ക്കു
പച്ചിലപ്പൂന്തണല്‍ പൂകും
ഒറ്റയ്ക്കു മേയുന്ന പയ്യിന്‍മുലകളെ
ത്തെറ്റെന്നിപ്പൂതം കുടിക്കും.
മണമേറുമന്തിയില്‍ബ്ബന്ധുഗൃഹം പൂകാ
നുഴറിക്കുതിയ്ക്കുമാള്‍ക്കാരെ
അകലേയ്ക്കകലേക്കു വഴിതെറ്റിച്ചിപ്പൂതം
അവരോടും താംബൂലം വാങ്ങും.

പൊട്ടി തിരിച്ചാലില്ലേ, പിന്നെ നടത്തം തന്നെ; നടത്തം, ഒടുക്കം മനസ്സിലാവും. അപ്പോള്‍ ഒന്നു മുറുക്കാനെടുത്ത്‌ ആ വഴിവക്കത്തു വെച്ചുകൊടുത്താല്‍ മതി. വഴിയൊക്കെ തെളിഞ്ഞുകാണും. അവര്‍ പോയാല്‍ പൂതം വന്നിട്ട്‌ ആ മുറുക്കാന്‍ എടുത്തു മുറുക്കി തെച്ചിപ്പൊന്തയിലേക്കു പാറ്റി ഒരു തുപ്പും തുപ്പും. അതാണല്ലോ ഈ തെച്ചിപ്പൂവൊക്കെ ഇങ്ങനെ ചോക്കണത്‌.

നിശ്ശൂന്യതനടമാടും പാതിരതന്‍ മച്ചുകളില്‍
നിരനിരയായ്ക്കത്തിക്കും മായാദീപം.
തലമുടിയും വേറിടുത്തലസമിവള്‍ പൂപ്പുഞ്ചിരി
വിലസിടവേ വഴിവക്കില്‍ച്ചെന്നു നില്‍ക്കും.
നേരവും നിലയും വിട്ടാവഴിപോം ചെറുവാല്യ
ക്കാരെയിവളാകര്‍ഷിച്ചതിചതുരം
ഏഴുനിലമാളികയായ്ത്തോന്നും കരിമ്പന
മേലവരെക്കേറ്റിക്കുരലില്‍വെയ്ക്കും.
തഴുകിയുറങ്ങീടുമത്തരുണരുടെയുപ്പേറും
കരുതിയിവള്‍ നൊട്ടിനുണച്ചിറക്കും.
പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലെ
പ്പാറകളില്‍ച്ചിന്നും മുടിയുമെല്ലും.

ഈ അസത്തു പൂതത്തിന്‌ എന്തിനാ നമ്മള്‌ നെല്ലും മുണ്ടും ഒക്കെ കൊടുക്കുന്നത്‌ എന്നല്ലേ? ആവൂ, കൊടുക്കാഞ്ഞാല്‍ പാപമാണ്‌. ഇതെല്ലാം പൂതം പണ്ടുചെയ്തതാണ്‌. ഇപ്പോള്‍, അത്‌ ആരെയും കൊല്ലില്ല. പൂതത്തിന്ന്‌ എപ്പോഴും വ്യസനമാണ്‌. എന്താ പൂതത്തിനു വ്യസനമെന്നോ? കേട്ടോളൂ:

ആറ്റിന്‍വക്കത്തെ മാളികവീട്ടില
ന്നാറ്റുനോറ്റിട്ടൊരുണ്ണി പിറന്നു.
ഉണ്ണിക്കരയിലെക്കിങ്ങിണി പൊന്നുകൊണ്ടു
ണ്ണിക്കു കാതില്‍ക്കുടക്കടുക്കന്‍.
പാപ്പ കൊടുക്കുന്നു പാലു കൊടുക്കുന്നു
പാവ കൊടുക്കുന്നു നങ്ങേലി.
കാച്ചിയ മോരൊഴിച്ചൊപ്പിവടിച്ചിട്ടു
മാനത്തമ്പിളി മാമനെക്കാട്ടീട്ടു
കാക്കേ പൂച്ചേ പാട്ടുകള്‍ പാടീട്ടു
മാമു കൊടുക്കുന്നു നങ്ങേലി.
താഴെ വെച്ചാലുറുമ്പരിച്ചാലോ
തലയില്‍ വെച്ചാല്‍ പേനരിച്ചാലോ
തങ്കക്കുടത്തിനെത്താലോലം പാടീട്ടു
തങ്കക്കട്ടിലില്‍പ്പട്ടു വിരിച്ചിട്ടു
തണുതണപ്പൂന്തുടതട്ടിയുറക്കീട്ടു
ചാഞ്ഞു മയങ്ങുന്നു നങ്ങേലി.
ഉണ്ണിക്കേഴു വയസ്സു കഴിഞ്ഞു.
കണ്ണും കാതുമുറച്ചുകഴിഞ്ഞു.
പള്ളിക്കൂടത്തില്‍പ്പോയിപ്പഠിക്കാ
നുള്ളില്‍ക്കൗതുകമേറിക്കഴിഞ്ഞു.
വെള്ളപ്പൊല്‍ത്തിരയിത്തിരിക്കുമ്പമേല്‍
പുള്ളീലക്കര മുണ്ടുമുടുപ്പിച്ചു
വള്ളികള്‍ കൂട്ടിക്കുടുമയും കെട്ടിച്ചു
വെള്ളിപ്പൂങ്കവിള്‍ മെല്ലെത്തുടച്ചിട്ടു
കയ്യില്‍പ്പൊന്‍പിടിക്കൊച്ചെഴുത്താണിയും
മയ്യിട്ടേറെ മിനുക്കിയൊരോലയു
മങ്ങനെയങ്ങനെ നീങ്ങിപ്പോമൊരു
തങ്കക്കുടത്തിനെ വയലിന്റെ മൂലയി
ലെടവഴി കേറുമ്പോള്‍ പടര്‍പന്തല്‍പോലുള്ളൊ
രരയാലിന്‍ചോടെത്തി മറയുംവരെപ്പടി
പ്പുരയീന്നു നോക്കുന്നു നങ്ങേലി.
കുന്നിന്‍മോളിലേക്കുണ്ണികയറി
കന്നും പൈക്കളും മേയുന്ന കണ്ടു.
ചെത്തിപ്പൂവുകള്‍ പച്ചപ്പടര്‍പ്പില്‍നി
ന്നെത്തിനോക്കിച്ചിരിക്കുന്ന കണ്ടു.
മൊട്ടപ്പാറയില്‍ക്കേറിയൊരാട്ടിന്‍
പറ്റം തുള്ളിക്കളിക്കുന്ന കണ്ടു.
ഉങ്ങും പുന്നയും പൂത്തതില്‍ വണ്ടുക
ളെങ്ങും പാറിക്കളിക്കുന്ന കണ്ടു.
അവിടന്നും മെല്ലെ നടന്നാനുണ്ണി
പറയന്റെ മണ്ടകം കണ്ടാനുണ്ണി.
പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലേ
ക്കുരസിയിറങ്ങി നടന്നാനുണ്ണി.
പാറക്കെട്ടിന്റെ കൊച്ചുപിളര്‍പ്പിലെ
ക്കിളിവാതിലപ്പോള്‍ത്തുറന്നു പൂതം
ആറ്റിലൊലിച്ചെത്തുമാമ്പലപ്പൂപോലെ
യാടിക്കുഴഞ്ഞെത്തുമമ്പിളിക്കലപോലെ
പൊന്നുങ്കുടം പോലെ പൂവമ്പഴം പോലെ
പോന്നു വരുന്നോനെക്കണ്ടു പൂതം.
പൂതത്തിനുള്ളിലൊരിക്കിളി തോന്നീ
പൂതത്തിന്മാറത്തു കോരിത്തരിച്ചൂ.
പൂതമൊരോമനപ്പെമ്മകിടാവായി
പൂത്ത മരത്തിന്റെ ചോട്ടിലും നിന്നു.

എന്നിട്ട്‌ പൂതം ഉണ്ണിയോട്‌ കൊഞ്ചിക്കൊഞ്ചിക്കൊണ്ടു പറയുകയാണ്‌:

'പൊന്നുണ്ണീ, പൂങ്കരളേ,
പോന്നണയും പൊന്‍കതിരേ,
ഓലയെഴുത്താണികളെ
ക്കാട്ടിലെറിഞ്ഞിങ്ങണയൂ.

'കാട്ടിലെറിഞ്ഞണയുകിലോ
കലഹിക്കും ഗുരുനാഥന്‍
പൂത്തമരച്ചോട്ടിലിരു
ന്നൊളിനെയ്യും പെണ്‍കൊടിയേ!'

'പൊന്നുണ്ണീ പൂങ്കരളേ,
പോന്നണയും പൊന്‍കതിരേ.
വണ്ടോടിന്‍ വടിവിലെഴും
നീലക്കല്ലോലകളില്‍
മാന്തളിരില്‍ത്തൂവെള്ളി
ച്ചെറുമുല്ലപ്പൂമുനയാല്‍
പൂന്തണലില്‍ച്ചെറുകാറ്റ
ത്തിവിടെയിരുന്നെഴുതാലോ.
ഓലയെഴുത്താണികളെ
ക്കാട്ടിലെറിഞ്ഞിങ്ങണയൂ.
"പൂത്ത മരച്ചോട്ടിലിരു
ന്നൊളിനെയ്യും പെമ്മകൊടിയേ,
ഓലയെഴുത്താണികളെ
ക്കാട്ടിലിതാ ഞാന്‍ കളവൂ!'

പിന്നെ പള്ളിക്കൂടത്തില്‍ പോയില്യ. സുഖായി എന്നല്ലേ വിചാരം? കേട്ടോളു. എഴുത്താണി ഇരിമ്പല്ലേ? അതങ്ങട്‌ പിടിവിട്ടപ്പോള്‍ പൂതം വന്നു പിടിച്ചു മെല്ലെ കൂട്ടിക്കൊണ്ടങ്ങട്ടു പോയി!

വെയില്‍ മങ്ങി മഞ്ഞക്കതിരു പൊങ്ങീ
വിയദങ്കണത്തിലെക്കാര്‍കള്‍ ചെങ്ങി
എഴുതുവാന്‍ പോയ കിടാവു വന്നീ
ലെവിടെപ്പോയ്‌; നങ്ങേലി നിന്നു തേങ്ങി.
ആറ്റിന്‍കരകളിലങ്ങിങ്ങോളം
അവനെ വിളിച്ചു നടന്നാളമ്മ.
നീറ്റില്‍ക്കളിക്കും പരല്‍മീനെല്ലാം
നീളവേ നിശ്ചലം നിന്നുപോയി.
ആളില്ലാപ്പാടത്തിലങ്ങുമിങ്ങും
അവനെ വിളിച്ചു നടന്നാളമ്മ.
പൂട്ടിമറിച്ചിട്ട മണ്ണടരില്‍
പുതിയ നെടുവീര്‍പ്പുയര്‍ന്നുപോയീ.
കുന്നിന്‍ചെരിവിലെക്കൂര്‍ത്തകല്ലില്‍
ക്കുഞ്ഞിനെത്തേടി വലഞ്ഞാളമ്മ.
പൊത്തില്‍നിന്നപ്പോള്‍ പുറത്തു നൂഴും
നത്തുകളെന്തെന്തെന്നന്വേഷിച്ചു.
കാട്ടിലും മേട്ടിലും പുക്കാളമ്മ
കാണാഞ്ഞു കേണു നടന്നാളമ്മ.
പൂമരച്ചോട്ടിലിരുന്നു പൂതം
പൂവന്‍പഴംപോലുള്ളുണ്ണിയുമായ്‌
പൂമാല കോര്‍ത്തു രസിയ്ക്കെക്കേട്ടൂ
പൂരിതദുഃഖമിത്തേങ്ങലുകള്‍.

എന്നിട്ടോ, അതിനുണേ്ടാ വല്ല കൂട്ടവും! പക്ഷേ, സ്വൈരക്കേടു തീരണ്ടേ?

പേടിപ്പിച്ചോടിക്കാന്‍ നോക്കീ പൂതം
പേടിക്കാതങ്ങനെ നിന്നാളമ്മ.
കാറ്റിന്‍ചുഴലിയായ്ച്ചെന്നു പൂതം
കുറ്റികണക്കങ്ങു നിന്നാളമ്മ.
കാട്ടുതീയായിട്ടും ചെന്നു പൂതം
കണ്ണീരാലൊക്കെക്കെടുത്താള്ളമ്മ.
നരിയായും പുലിയായും ചെന്നു പൂതം
തരികെന്റെ കുഞ്ഞിനെയെന്നാളമ്മ.

പറ്റിയില്ലല്ലോ! പൂതം മറ്റൊരടവെടുത്തു:

പൂതമക്കുന്നിന്റെ മേല്‍മൂടിപ്പാറയെ
ക്കൈതപ്പൂപോലെ പറിച്ചുനീക്കി.
കണ്‍ചിന്നുമ്മാറതില്‍പ്പൊന്നും മണികളും
കുന്നുകുന്നായിക്കിടന്നിരുന്നു.
'പൊന്നും മണികളും കിഴികെട്ടിത്തന്നീടാം
പൊന്നാരക്കുട്ടനെ ഞാനെടുക്കും.
'അപ്പൊന്നും നോക്കാതെ, യമ്മണി നോക്കാതെ
യമ്മ,തന്‍ കണ്ണുകള്‍ ചൂന്നെടുത്തു
പുലരിച്ചെന്താമരപോലവ പൂതത്തിന്‍
തിരുമുമ്പിലര്‍പ്പിച്ചു തൊഴുതുരച്ചു,
'ഇതിലും വലിയതാണെന്റെ പൊന്നോമന
അതിനെത്തരികെന്റെ പൂതമേ, നീ.'

പൂതത്തിന്റെ തഞ്ചം കേള്‍ക്കണോ? അമ്മയ്ക്കു കണ്ണില്ലാതായില്ലേ?

തെച്ചിക്കോലു പറിച്ചൂ പൂതം
ചേലൊടു മന്ത്രം ജപിച്ചു പൂതം
മറ്റോരുണ്ണിയെ നിര്‍മ്മിച്ചു പൂതം
മാണ്‍പൊടെടുക്കെന്നോതീ പൂതം.
അമ്മയെടുത്തിട്ടുമ്മകൊടുത്തി
ട്ടഞ്ചിതമോദം മൂര്‍ദ്ധാവിങ്കല്‍
തടകിത്തടകിപ്പുല്‍കിയവാറേ
വേറിട്ടൊന്നെന്നോതിയെണീറ്റാള്‍.
പെറ്റവയറ്റിനെ വഞ്ചിക്കുന്നൊരു
പൊട്ടപ്പൂതമിതെന്നു കയര്‍ത്താള്‍.
താപംകൊണ്ടു വിറയ്ക്കെക്കൊടിയൊരു
ശാപത്തിന്നവള്‍ കൈകളുയര്‍ത്താള്‍.
ഞെട്ടിവിറച്ചു പതിച്ചു പൂതം
കുട്ടിയെ വേഗം വിട്ടുകൊടുത്താള്‍.
'അമ്മേ നിങ്ങടെ തങ്കക്കുഞ്ഞിനെ
ഞാനിനിമേലില്‍ മറച്ചുപിടിക്കി
ല്ലെന്നുടെനേരെ കോപമിതേറെ
യരുതരുതെന്നെ നീറ്റീടൊല്ലേ.
നിന്നുടെ കണ്ണുകള്‍ മുന്‍പടി കാണും
നിന്നുടെ കുഞ്ഞിതുതന്നേ നോക്കൂ.
'തൊഴുതുവിറച്ചേ നിന്നൂ പൂതം
തോറ്റുമടങ്ങിയടങ്ങീ പൂതം.
അമ്മ മിഴിക്കും കണ്ണിന്മുമ്പിലൊ
രുണ്മയില്‍നിന്നൂ തിങ്കളൊളിപ്പൂ
പ്പുഞ്ചിരിപെയ്തുകുളിര്‍പ്പിച്ചും കൊണ്ട
ഞ്ചിതശോഭം പൊന്നുണ്ണി.

അങ്ങനെ അമ്മയ്ക്ക്‌ ഉണ്ണിയെ കിട്ടി. പൂതമോ, പാവം!

യാത്രതിരിച്ചിടുമുണ്ണിയെ വാരിയെ
ടുത്തു പുണര്‍ന്നാ മൂര്‍ദ്ധാവിങ്കല്‍
പലവുരു ചുംബിച്ചത്തുറുകണ്ണാല്‍
പ്പാവം കണ്ണീര്‍ച്ചോല ചൊരിഞ്ഞും
വീര്‍പ്പാല്‍ വായടയാതേകണ്ടും
നില്‍പൊരു പൂതത്തോടു പറഞ്ഞാ
ളപ്പോളാര്‍ദ്രഹൃദന്തരയായി
ട്ടഞ്ചിതഹസിതം പെറ്റോരമ്മ:
'മകരക്കൊയ്ത്തു കഴിഞ്ഞിട്ടെങ്ങടെ
കണ്ടമുണങ്ങിപ്പൂട്ടുങ്കാലം
കളമക്കതിര്‍മണി കളമതിലൂക്കന്‍
പൊന്നിന്‍കുന്നുകള്‍ തീര്‍ക്കുംകാലം
വന്നുമടങ്ങണമാണ്ടുകള്‍തോറും
പൊന്നുണ്ണിക്കൊരു കുതുകം ചേര്‍ക്കാന്‍,
ഞങ്ങടെ വീട്ടിനു മംഗളമേകാന്‍
ഞങ്ങള്‍ക്കഞ്ചിതസൗഖ്യമുദിക്കാന്‍.'
പൂത'മതങ്ങനെതന്നേ'യെന്നു
പറഞ്ഞു മറഞ്ഞിട്ടാണ്ടോടാണ്ടുകള്‍
മകരകൊയ്ത്തു കഴിഞ്ഞാലിപ്പോള്‍
പോന്നുവരുന്നൂ വീടുകള്‍തോറും.
ഉണ്ണി പിറന്നൊരു വീടേതെന്നു
തിരഞ്ഞുപിടിക്കണമതു ചോദിക്കാന്‍
വിട്ടും പോയി പറഞ്ഞതുമില്ലതു
നങ്ങേലിക്കു മറന്നതുകൊണ്ടോ,
കണ്ടാല്‍ത്തന്റെ കിടാവിനെ വീണ്ടും
കൊണ്ടോടിപ്പോമെന്നു ഭയന്നോ
തിട്ടമതാര്‍ക്കറിയാ;മതുമൂലം
തിങ്ങിത്തിങ്ങിവരുന്നൊരു കൗതുക
മങ്ങനെകൂടീട്ടിവിടിവിടെത്തന
തുണ്ണിയിരിപ്പെന്നോരോ വീട്ടിലു
മങ്ങു കളിച്ചുകരേറിത്തുള്ളി
ത്തുള്ളിമറിഞ്ഞൊടുവങ്ങേലെന്നുട
നവിടേക്കോടിപ്പോണൂ പൂതം.
ഉണ്ണിയെ വേണോ, ഉണ്ണിയെ വേണോ
ആളുകളിങ്ങനെയെങ്ങും ചോദിച്ചാ
ടിപ്പിപ്പൂ പാവത്തെപ്പല
പാടുമതിന്റെ മിടിക്കും കരളിന്‍
താളക്കുത്തിനു തുടികൊട്ടുന്നൂ
തേങ്ങലിനൊത്തക്കുഴല്‍വിളി കേള്‍പ്പൂ.

കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍
ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍
അയ്യയ്യാ വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.



കവിത: പൂതപ്പാട്ട്
രചന: ഇടശ്ശേരി
ആലാപനം: വി.കെ. ശശിധരന്‍

24 comments:

  1. പൂതത്തെ നമുക്ക് കാണാം..!

    ReplyDelete
  2. കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍
    ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍
    അയ്യയ്യാ വരവമ്പിളിപ്പൂങ്കല
    മെയ്യിലണിഞ്ഞ കരിമ്പൂതം.

    പൂതപ്പാട്ട് - കുട്ടിക്കാലം മുതല്‍ മനസ്സില്‍ പതിഞ്ഞ കാവ്യസൌന്ദര്യം. പൂതവും യക്ഷിയുമൊക്കെ മനോഹരമായ മനോചിത്രങ്ങളായി ഇന്നും നിലനില്‍ക്കുന്നതിന്റെ കാരണവും ഈ കവിത തന്നെ...

    ഭാവഭംഗി ഒട്ടും ചോരാതെയുള്ള ആലാപനവും അതിമനോഹരം.....

    നന്നായിട്ടുണ്ട് അനില്‍ .... അഭിനന്ദനങ്ങൾ സ്വീകരിക്കുക...

    ReplyDelete
    Replies
    1. കുറെ കാലമായി പോസ്റ്റ് ചെയ്യണമെന്ന് വിചാരിച്ച ഒരു കവിതയാണിത്.. വളരെ ലെംഗ്ത്തി ആയ കാരണം പിന്നേയ്ക്ക് മാറ്റിവെച്ചതാണ്. പൂതപ്പാട്ടില്ലാതെ പുലര്‍ക്കാലം പൂര്‍ണ്ണമാകില്ല; ഒരു പാട് അരങ്ങുകളില്‍ ആവിഷ്ക്കരിച്ച ഒരു പ്രമേയമാണിത്.. നമ്മുടെ ഭാവനകളീലെ പൂതമെന്ന സങ്കല്പത്തെ ഒത്തിരി മാറ്റിമറിച്ച ഒരു പ്രമേയം.. വളരെ ചെറുപ്പത്തിലേ കേട്ട ഒരു കഥ.. കുട്ടിക്കാലത്ത് ഒരു സമ്മര്‍ വെക്കേഷനില്‍ അമ്മാവന്റെ മോള്‍ പറഞ്ഞ് തന്ന കഥ.. :)

      Delete
  3. സമ്മതിച്ചു മാഷേ. ഇന്നലെ അപേക്ഷ തന്നു. ഇന്ന് സാധനം റെഡി.

    ഇനി ബിംബിസാരന്റെ ആടുകള്‍..
    (ആത്മഗതം: ചോദിച്ചു നോക്കാം...ചിലവില്ലല്ലോ!)

    ReplyDelete
    Replies
    1. ഈ കവിത എന്റെ കയ്യിലില്ലാത്തതാണ്.. സംഘടിപ്പിയ്ക്കുവാന്‍ പറ്റുമോന്ന് നോക്കട്ടെ!

      ആരുടേതാണ് ഈ കവിത?

      Delete
    2. അയ്യോ, എനിക്ക് തെറ്റി. ഇടശ്ശേരി യുടെ "ബിംബിസാരന്റെ ഇടയന്‍" ആണുദ്ദേശിച്ചത്. കവിത "പുത്തന്‍ കലവും അരിവാളും " എന്ന സമാഹാരത്തിലാണെന്ന് തോന്നുന്നു. ആരെങ്കിലും ചൊല്ലിയിട്ടുണ്ടോ എന്നറിവില്ല.

      Delete
    3. ഓക്കെ.. ഇടശ്ശേരി കവിതകള്‍ അധികം ഓഡിയോ ആയിട്ടില്ല. “കറുത്ത ചെട്ടിച്ചികള്‍” പിന്നീടൊരിയ്ക്കല്‍ ഇവിടെ പോസ്റ്റ് ചെയ്യാം. ബിംബിസാരന്റെ ഇടയന്‍ ഓഡിയോ ആയിട്ടുണ്ടെങ്കില്‍ എങ്ങിനെയെങ്കിലും സംഘടിപ്പിയ്ക്കാന്‍ ശ്രമിയ്ക്കാം.! നന്ദി!

      Delete
  4. ആറ്റിന്‍കരകളിലങ്ങിങ്ങോളം
    അവനെ വിളിച്ചു നടന്നാളമ്മ.
    നീറ്റില്‍ക്കളിക്കും പരല്‍മീനെല്ലാം
    നീളവേ നിശ്ചലം നിന്നുപോയി.

    ReplyDelete
  5. കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍
    ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍
    അയ്യയ്യാ, വരവമ്പിളിപ്പൂങ്കല
    മെയ്യിലണിഞ്ഞ കരിമ്പൂതം.

    ReplyDelete
  6. ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  7. ന്റെ മനസ്സിൽ എവിടേയൊ പൂതപ്പാട്ടുകളും തെയ്യങ്ങളും അരങ്ങേറി കൊണ്ടിരിയ്ക്കാണെന്ന് എങ്ങനെ അറിഞ്ഞു...
    അത്ഭുതമായിരിയ്ക്കുന്നു..
    ന്റെ സന്തോഷം അറിയിയ്ക്കട്ടെ....നന്ദി ട്ടൊ.

    ReplyDelete
    Replies
    1. രണ്ട് ദിവസം മുന്നെ “എന്റെ പൂതം” വായിച്ചതെയുള്ളൂ..

      Delete
  8. പൂതവും, നന്ഗേലിയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു..
    ഒറ്റയ്ക്കിങ്ങനെ ഒരു ഫയല്‍ ആയിക്കിട്ടിയതിന് നന്ദി!
    ഡൌണ്‍ലോഡ് ചെയ്യാന്‍ സമയം കുറെയെടുക്കും.. :)

    ReplyDelete
    Replies
    1. നന്ദി സുനില്‍..! രണ്ട് മൂന്ന് വിഡ്ജറ്റുകള്‍ പോസ്റ്റെണ്ടെന്ന് കരുതി എല്ലാം കൂടി മെര്‍ജ് ചെയ്തതാണ്..!

      Delete
  9. ഓര്‍മ്മകള്‍ അയവിറക്കട്ടെ...ആശംസകള്‍ !

    ReplyDelete
  10. "വെയില്‍ മങ്ങി മഞ്ഞക്കതിരു പൊങ്ങീ
    വിയദങ്കണത്തിലെക്കാര്‍കള്‍ ചെങ്ങി
    എഴുതുവാന്‍ പോയ കിടാവു വന്നീ
    ലെവിടെപ്പോയ്‌; നങ്ങേലി നിന്നു തേങ്ങി.
    ആറ്റിന്‍കരകളിലങ്ങിങ്ങോളം
    അവനെ വിളിച്ചു നടന്നാളമ്മ.
    നീറ്റില്‍ക്കളിക്കും പരല്‍മീനെല്ലാം
    നീളവേ നിശ്ചലം നിന്നുപോയി.
    ആളില്ലാപ്പാടത്തിലങ്ങുമിങ്ങും
    അവനെ വിളിച്ചു നടന്നാളമ്മ.
    പൂട്ടിമറിച്ചിട്ട മണ്ണടരില്‍
    പുതിയ നെടുവീര്‍പ്പുയര്‍ന്നുപോയീ.
    കുന്നിന്‍ചെരിവിലെക്കൂര്‍ത്തകല്ലില്‍
    ക്കുഞ്ഞിനെത്തേടി വലഞ്ഞാളമ്മ.
    പൊത്തില്‍നിന്നപ്പോള്‍ പുറത്തു നൂഴും
    നത്തുകളെന്തെന്തെന്നന്വേഷിച്ചു.
    കാട്ടിലും മേട്ടിലും പുക്കാളമ്മ
    കാണാഞ്ഞു കേണു നടന്നാളമ്മ.
    പൂമരച്ചോട്ടിലിരുന്നു പൂതം
    പൂവന്‍പഴംപോലുള്ളുണ്ണിയുമായ്‌
    പൂമാല കോര്‍ത്തു രസിയ്ക്കെക്കേട്ടൂ
    പൂരിതദുഃഖമിത്തേങ്ങലുകള്‍."

    ഇന്നലെ പഠിച്ച കവിത പോലെ ഈ വരികള്‍ ഇപ്പോളും ഓര്‍മയില്‍ തെളിഞ്ഞു നില്‍ക്കുന്നു....ഒരു വരി പോലും മറവിയെന്ന പൂതത്തിന് വിട്ടുകൊടുത്തില്ല.......മുഴുവന്‍ കവിതയും അവതരിപ്പിച്ച കൊച്ചുമുതലാളിക്ക് ആശംസകള്‍....

    ReplyDelete
    Replies
    1. നന്ദി ബ്ലസ്സി..!
      മുത്തശ്ശിക്കഥകളിലെ പൂതമെന്ന സങ്കല്‍പ്പം ഒരു പേടിപ്പെടുത്തുന്ന വസ്തുതയായിരുന്നു. സന്ധ്യകഴിഞ്ഞാല്‍ കുഞ്ഞുങ്ങളെ പിടിയ്ക്കാന്‍ വരുന്ന പൂതം. ഇടശ്ശേരിയുടെ പൂതം ഒരു പാവത്താനാണ്. ദയയും, സ്നേഹവുമൊക്കെയുള്ള പൂതം. പൂതമെന്ന സങ്കല്‍പ്പത്തെ മാറ്റിമറിച്ചൊരു പ്രമേയമാണിത്..

      എട്ടാം ക്ലാസ്സിലെ മലയാളം പാഠപുസ്തകത്തിലായിരുന്നെന്ന് തോന്നുന്നു പൂതപ്പാട്ട്, പക്ഷെ ഈ കഥ എനിയ്ക്ക് ഒരു ഏഴുവയസ്സുള്ളപ്പോള്‍ തന്നെ അറിയാം. വേനലവധിയ്ക്ക് അമ്മാവന്റെ മക്കള്‍ വന്ന് കൊണ്ട് പോകും എന്നെ, എന്നെക്കാള്‍ ഒരുപാട് മുതിര്‍ന്നവരാണ് അവര്‍. ആ പ്രദേശം മുഴുവന്‍ നിറയെ കുട്ടികളാണ്. ഒരേ പ്രായക്കാര്‍... അതുകൊണ്ട് തന്നെ വേനലവധികള്‍ ഉത്സവക്കാലമായിരുന്നു. അമ്മാവന്റെ വീടിന്റെ പിറകില്‍ വലിയ നെല്‍പ്പാടമാണ്, അതിനപ്പുറം യൂക്കാലികള്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരു കുന്നും. ഒരു സന്ധ്യക്ക് ആ പാടത്തെ ഒരു മാവിന്‍ ചുവട്ടിലിരുന്ന് എന്റെ ചേച്ചിപറഞ്ഞ് തന്ന കഥയാണ് നങ്ങേലിയുടേത്..

      ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. നന്ദി!

      Delete
  11. നന്ദി റൈഹാന..
    ഇപ്പോ ഈ വഴിയ്ക്ക് കാണുന്നേ ഇല്ലല്ലോ..!

    ReplyDelete
  12. This I keep for tomorrow. But thanks in advance

    ReplyDelete
    Replies
    1. :) കീമാന്‍ പണിമുടക്ക് നടത്തിയോ..?
      കുറത്തി നമുക്ക് തിങ്കളാഴ്ചയാ‍വാം. കുഴപ്പമില്ലല്ലോ?

      Delete
  13. കുഞ്ഞിനാളില്‍ കാലില്‍ ചിലങ്ക കെട്ടിയ കാലത്ത് അരങ്ങില്‍ നിറഞ്ഞാടിയ ഭാവങ്ങളില്‍ ഒന്നിതായിരുന്നു . പൂതമായി എന്റെ സുഹൃത്തും (ഇന്നില്ല ,മരണം കൊണ്ടുപോയി ) അമ്മയായി ഞാനും മനസ്സ് നിറഞ്ഞു കളിച്ചത് ഓര്‍ക്കുന്നു .വീണ്ടും ആ വരികള്‍ കേള്‍ക്കുമ്പോള്‍ മനസ്സിലെ കുഞ്ഞിനിന്നും ബാല്യം ... നന്ദി കൊച്ചുമുതലാളി ...

    ReplyDelete