Thursday 25 August 2011

ഗസല്‍


ഡിസംബര്‍ 31
രാത്രി സത്രത്തിന്‍ ഗാനശാലയില്‍ ഗുലാം അലി പാടുന്നു.
നഷ്ടപ്പെട്ട ദിനങ്ങളുടെ പാട്ടുകാരന്‍ ഞാന്‍ ..
വിലാപത്തിന്‍ നദിപോല്‍ ഇരുണ്ടൊരീ പാത താണ്ടുമ്പോള്‍
ദൂരെ മാളികയുടെ കിളിവാതിലിന്‍ തിരശീല പാളിയോ ?..
കുളിര്‍കാറ്റോ? കനകാംഗുലികളോ ?
എന്റെ നിഴലിന്‍ നെറുകയില്‍ വീണത്
നിശാദീപം ചൊരിയും കിരണമോ ?
നിന്റെ കണ്‍ വെളിച്ചമോ ?

ശാഖയും ഇലകളും പൂക്കളും ഇല്ലാത്തൊരു
ജീവിത തമോ വൃക്ഷം വിണ്ടു വാര്‍ന്നൊലിക്കുന്ന
ചൂടെഴും ചറം പോലെ..
വിരഹാര്‍ഥിയും ആര്ദ്രഗംഭീരമലി യുടെ നാദവും
ഉറുദുവും ഉരുകിചേരും ഗാനലായനിയൊഴുകുമ്പോള്‍
ചിര ബന്ധിതം ഏതോ രാഗ സന്താപം
ഹാര്‍മോണിയത്തിന്‍ ചകിത വാതായനം ഭേദിക്കുന്നു..
ഹൃദയാന്തരം ഋതു ശൂന്യമാം
വര്‍ഷങ്ങള്‍ തന്‍ തബല ധിമി ധിമിക്കുന്നു.
.
ഭൂത തമ്ബുരുവിന്റെ ശ്രുതിയില്‍
ഗുലാം അലി പാടുമ്പോള്‍ പിന്ഭിത്തിയില്‍
ആര് തൂക്കിയതാണീ കലണ്ടര്‍..
കലണ്ടറില്‍ നിത്യ ജീവിതത്തിന്‍
ദുഷ്കര പദ പ്രശ്നം
പലിശ പറ്റു പടി വൈദ്യനും വാടകകയും
പകുത്തെടുത്ത പല കള്ളികള്‍
ഋണ ധന ഗണിതത്തിന്റെ
രസഹീനമാം ദുര്‍നാടകം.
ഗണിതമല്ലോ താളം.
താളമാകുന്നു കാലം..
കാലമോ സംഗീതമായ്‌
പാടുന്നു ഗുലാം അലി ...

ഒരു മാത്ര തന്‍ സര്‍വ്വകാല സംഗ്രഹ
ക്ഷണ പ്രഭയില്‍ മായാപ്പടം മാറ്റുക മനോഹരീ..
സ്ഥിര ബന്ധിതം നിന്റെ ഗോപുര കവാടതിന്നരികില്‍
പ്രവാസി ഞാന്‍ നിഷ്ഫലം
സ്മരണ തന്‍ താരകാവലി ദീപ്തി ചൊരിയും
നിശ തോറും
പ്രാണ സഞ്ചാരം ഹാര്‍മോണിയത്തില്‍ പകരുന്നു..

തബലയില്‍ ആയിരംദേശാടക പക്ഷികളുടെ
ദൂരദൂരമാം ചിറകടി പെരുകി
അലിയുടെ അന്തരാളത്തില്‍ നിന്നുമൊഴുകി
വൈഷാദിക വൈഖരി.ശരം നദി..
നദിയില്‍ ബിംബിക്കയാണാദിമ നിശാമുഖം..
ഉദയാസ്തമയങ്ങള്‍ ഷഡ്ജ ധൈവതങ്ങളാം ഗഗനമഹാ രാഗം..
ശ്രുതിയോ പുരാതന ജന ജീവിതത്തിന്റെ ഹരിതാരുണ ജ്വാല
പടരും നദീ തടം
ദ്രുത ഗാന്ധാര ഗ്രാമ വീഥികള്‍ ജ്വലിക്കുന്നു
അലിയും ഞാനും ഗാന ശാലയും ദാഹിക്കുന്നു..
ജ്വാലയില്‍ ദഹിപ്പീല കലണ്ടര്‍ ‍..
കലണ്ടറില്‍ കാപ്പിരി ചോരചെണ്ട കൊട്ടുന്ന കൊല നിലം
കാട്ടുരാത്രിയില്‍ ആദിവാസി തന്‍ കനലാട്ടം
ദേവ ദാരുവിന്‍ കുരിശേന്തിയ നിരാലംബ
ജ്ഞാദികളുടെ മഹാ പ്രസ്ഥാനം..
ആത്മാവിന്‍ അമ്ല ഭാഷ നഷ്ടപ്പെട്ടൊരു
മൂക ഗോത്രങ്ങളുടെ മുഖ ഖോഷ്ടികള്‍ ..
കലണ്ടറിന്‍ ജനലില്‍ കൂടെ കാണാം
സഹസ്ര ദിന ചക്ര ചാരിയായ്‌
നെറ്റി കണ്ണില്‍ ജ്വലിക്കുമാപല്‍ ദ്യുതിയോടെ.
ലോഹാന്ത ഗര്‍ഭ ശ്രേണി നിറയെ ശവങ്ങളെ വഹിച്ചു
നദികള്‍ തുരങ്കങ്ങള്‍ നാടുകള്‍ നഗരങ്ങള്‍
മൃന്‍മയ ശതാബ്ദങ്ങള്‍ ഭാഷകള്‍
സംസ്കാരങ്ങള്‍ പിന്നിട്ടു കൂകിപ്പായും തീവണ്ടി..

ജ്ഞാനത്തിനപ്രാപ്യമാണിപ്പോഴും ഗുലാം അലി
ഖേദതിന്‍ ഇരുണ്ട ഭൂഖണ്ഡങ്ങള്‍..
അവയുടെ മൂക മുക്രയില്‍ കാലത്രയവും
ചരാചര ഗ്രാമവും മുങ്ങിപ്പോകെ ആരുടെ സമാന്തര ബോധം
ഈ ശ്രവണാന്തരാധിയാം നാദ ജ്വാല..
ജാലകമടച്ച് നീ സ്വര്‍ഗ ചന്ദ്രികയുടെ
ഏകരശ്മിയുമൂതിക്കെടുത്തി മറഞ്ഞല്ലോ..
പദ ധാരവും ഏക ഗ്രസ്തമായ്‌ മൃതിയുടെ തിമിര
ഗ്രഹത്തിലേക്ക്‌എത്രയുണ്ടിനി ദൂരം..

എത്രയുണ്ടിനി നേരം
അസ്തമിച്ചുവോ വര്‍ഷം..
എപ്പോഴോ പിന്ഭിത്തിയില്‍ ദ്വാരപാലകന്‍ വന്നു തൂക്കിയോ
വീണ്ടും പുതു വര്‍ഷത്തിന്‍ കലണ്ടര്‍ ..
അതല്ലോ നാളെയുടെ നരക പടം
എത്ര ഭീതിതം
വീര ശൈവന്‍ കോല്‍ തൊട്ടു വായിക്കുന്നു.
കഴു മരത്തിന്‍ കനി തിന്ന കന്യകയിത്‌
കടലിന്നടിയിലെ വെങ്കല കാളയിത്
ഇത് നിദ്രയില്‍ നീന്തും കരി നീരാളിയല്ലോ
പ്രാവുകള്‍ പൊരിഞ്ഞു കായ്ക്കുന്ന
വൈദ്യുത വൃക്ഷക്കീഴിലെ ധ്യാനസ്തനാണിത്.
ഒടുവില്‍ ഭ്രമണര്‍ത്തയായ്‌
വികര്‍ഷിതയായ്‌
ബധിരാന്ധകാര ഗര്‍ത്തത്തിലേക്കുരുണ്ടു പോം
ധരയെ വിഴുങ്ങുന്ന കാലസര്‍പ്പമാണിത് ..

നിര്‍ത്തുകീ യമലോക ദര്‍ശനം..
വായിക്കുവാന്‍ നിത്യവും വരും രക്ത മിറ്റുന്ന ദിനപ്പത്രം
അകലങ്ങളില്‍ അതിവൃഷ്ടികള്‍ ,അത്യുഷ്ണങ്ങള്‍,
അഭയാര്‍ഥികളുടെ ആര്‍ത്തമാം പ്രവാഹങ്ങള്‍ ...
അകലങ്ങളില്‍ അഗ്നി ബാധകള്‍
ആഘാതങ്ങള്‍ അണ്‌വിന്‍
സംഹാരൂര്ജ സമ്പുഷ്ട സംഭാരങ്ങള്‍ ..
അകലങ്ങളില്‍ മദം, മല്‍സരം, മഹാരോധം
അനധീനമാം ജീവിതെച്ഛ തന്‍ പ്രതിരോധം..
നിര്‍ത്തുക നരലോക ദര്‍ശനം..
ദിനപ്പത്രം ഉള്ക്കതകിന്മേല്‍ കുറ്റപത്രമായ്‌ പതിയുമ്പോള്‍
പ്രസരോപരി ഭസ്മ പത്ര ശായിയാംമര്‍ത്യ ശിശുവിന്‍
മുഖംസ്വപ്ന ദൃഷ്ടിയില്‍ തെളിയുന്നു..
മതിയില്‍ മങ്ങി പ്പോകും സ്വപ്ന ദീപിക പോലെ
ധ്രുതിയില്‍ ഗസലുപസംഹരിക്കയാണലി..

അന്ത്യഷദ്ഡ്ജത്തിന്‍ അധോയാന
മരണ മുഹൂര്‍ത്തതിലെന്ന പോല്‍
സ്മരണ തന്‍ ത്വരിതാവരോഹണം.
നാദ മൂലതിന്‍ ഭൂത പാതാള ഗമനം..
ശ്രുതിയില്‍ ജഗലയം..
സകലം മരണ ഗ്രസ്തം..
നിശൂന്യം...
ഞാന്‍ പോകട്ടെ..
പാതയില്‍ വിളക്കുകള്‍ ഒക്കെയും കെട്ടു.
പിത്തലാന്ചിതം മുഖം
മഞ്ഞള്‍ ചിത്രമായ്‌
ഉദരാന്തകാരത്തില്‍ വിളയും
സുകൃത ദുഷ്കൃത യോഗ
ഫല ഭാരത്താല്‍ പരിക്ഷീണയായ്‌
ഹൃദിസ്തമാം കാലൊച്ച കാതോര്‍ത്തു കൊണ്ട്
ഏകാന്തതയിലേക്ക്
ലോകത്തെ വിവര്‍ത്തനം ചെയ്തു കൊണ്ട്
ഇലയും അത്താഴവും നേര്‍ത്ത കണ്‍വിളക്കുമായ്‌
അകലെ കുടുംബിനി കാത്തിരിക്കയാണ് എന്നെ..
ദൈവത്തിന്‍ ചിത്രമില്ലാത്ത മുറി
മിഴിയുപ്പും മെഴുക്കും
വാര്‍ന്നൊട്ടിയ തലയിണ..
ഉള്ളി നീര്‍ മണക്കും ഒരുടലിന്‍ വെക്ക
ഉള്ളില്‍ എന്‍ സര്വേന്ദ്രീയ സപ്ത തന്‍
മൃത്യുഞ്ജയ സ്പന്തം ഐഹിക നിദ്ര ..


കവിത: ഗസല്‍
രചന: ബാലചന്ദ്രന്‍ ചുള്ളിക്കാട്
ആലാപനം: ബാലചന്ദ്രന്‍ ചുള്ളിക്കാട്

2 comments:

  1. എനിക്കേറ്റവും ഇഷ്ടപ്പെട്ട കവിതകളില്‍ ഒന്ന്...

    ReplyDelete
    Replies
    1. നമസ്ക്കാരം സ്വാമിന്‍..
      ചുള്ളിക്കാടിന്റെ എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ളത് ആനന്ദധാരയും, പോകൂ പ്രിയപ്പെട്ട പക്ഷിയുമാണ്.. :)

      Delete